ഹരി, പ്യാരി 

മൈന ഹരിയും പ്യാരിയും പിടിയിൽ; ജിം സന്തോഷ് വധക്കേസിൽ രണ്ട് അറസ്റ്റ് കൂടി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് വധക്കേസിൽ ഒളിവിൽ പോയ പ്രതികളിൽ രണ്ടുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മൈന എന്നറിയപ്പെടുന്ന ഹരി, പ്യാരി എന്നിവരെയാണ് ഓച്ചിറ എസ്.എച്ച്.ഒ സുജാതൻപിള്ളയുടെ നേതൃത്വത്തിൽ മാവേലിക്കരയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

മുൻവൈരാഗ്യത്തെ തുടർന്ന് ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയത് ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് നൽകിയ കൊട്ടേഷൻ അനുസരിച്ചാണ് എന്നാണ് പറയപ്പെടുന്നത്. കേസ്സിലെ പ്രധാന പ്രതിയും സൂത്രധാരനും ഗുണ്ടാ നേതാവുമായ പങ്കജിന്റെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് വിമർശനമുണ്ട്. കരുനാഗപ്പള്ളിയിലെ സി.പി.എം വിഭാഗീയത മുമ്പ് തെരുവിലായതോടെ ഒരു പ്രമുഖ നേതാവിനോടൊപ്പമുള്ള പങ്കജിന്റെ ചിത്രം അടങ്ങിയ പ്ലക്കാര്‍ഡുമായിട്ടാണ് പ്രതിഷേധക്കാര്‍ സി.പി.എം ഓഫിസിലേക്ക് മാര്‍ച്ചു നടത്തിയിരുന്നത്. ടി.പി വധക്കേസ് പ്രതി കൊടി സുനിക്കൊപ്പമുള്ള പങ്കജിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രവും വൻ ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ രാജപ്പൻ എന്ന രാജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓച്ചിറ മേമന സ്വദേശി കുക്കു എന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിൽ പ്രതികൾ കൊലപാതകത്തിന് മുമ്പ് പരിശീലനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മനുവിന്റെ വീട്ടിൽ കിടന്ന കാറുമായി വന്നാണ് പ്രതികൾ കൊല നടത്തിയത്. 

സന്തോഷ് വധക്കേസിലെ മറ്റൊരു പ്രധാന പ്രതി അലുവ അതുൽ ആലുവയിൽ വെച്ച് പൊലീസിൻ്റെ കൺമുന്നിൽ നിന്ന് ഓടി രക്ഷപ്പെട്ട സംഭവം പൊലീസിന് നാണക്കേട്‌ ഉണ്ടാക്കിയിട്ടുണ്ട്. ആലുവയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. പ്രതി കുടുംബസമേതം സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞപ്പോൾ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.

Tags:    
News Summary - Two more people arrested in Jim Santosh murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.