കാസർകോട്: അടിയന്തരാവസ്ഥക്കുശേഷം 1977ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉദുമയുടെ മത്സരചിത്രം എന്നും തീപിടിപ്പിക്കുന്നതായിരുന്നു. ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടമായിരുന്നു ’77ൽ ഉദുമയിൽ നടന്നത്. കോൺഗ്രസ് -സി.പി.ഐ -മുസ്‍ലിം ലീഗ് ഉൾപ്പെടുന്ന ഭരണപക്ഷമായിരുന്നു ഒരുപക്ഷത്ത്. സി.പി.എം, ജനസംഘം (ജനത പാർട്ടി), അഖിലേന്ത്യ മുസ്‍ലിം ലീഗ് എന്നിവരുൾപ്പെട്ട സഖ്യം മറുപക്ഷത്ത്.
കേരളം പ്രതിപക്ഷം തൂത്തുവാരുമെന്ന് ഉറപ്പിച്ച തെരഞ്ഞെടുപ്പ്. അടിയന്തരാവസ്ഥ വിരുദ്ധ പോരാളി കെ.ജി. മാരാർ ഉദുമയിൽ ജനസംഘം സ്ഥാനാർഥി. ആർ.എസ്.എസിന്റെ രാഷ്ട്രീയ രൂപമായിരുന്നു ജനസംഘം. ആർ.എസ്.എസ് നേതാക്കൾ ഉദുമയിൽ തമ്പടിച്ചു. ഉദുമയിൽ സ്വാധീനമുണ്ടായിരുന്ന സി.പി.എമ്മായിരുന്നു പ്രചാരണത്തിൽ മുന്നിൽ. പിണ റായി വിജയൻ ചീഫ് ഏജന്റായിരുന്നുവെന്ന വാദങ്ങൾ ചിലർ ഉയർത്തുന്നു. എന്നാൽ, അദ്ദേഹം അന്ന് കൂത്തുപറമ്പിൽ സ്ഥാനാർഥിയായിരുന്നു. കോൺഗ്രസിന്റെ എൻ.കെ. ബാലകൃഷ്ണനായിരുന്നു എതിർസ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ 3545 വോട്ടിന് എൻ.കെ. ബാലകൃഷ്ണൻ ജയിച്ചു. മാത്രമല്ല, കേരളം ഐക്യമുന്നണി തൂത്തുവാരി. അവർക്ക് തുടർഭരണം ലഭിച്ചു. വർഗീയ ഫാഷിസ്റ്റുകളായ ആർ.എസ്.എസ്-ജനസംഘം നേതാവിന് കമ്യൂണിസ്റ്റ് പാർട്ടി പിന്തുണ നൽകിയതാണ് ചരിത്രത്തിലേക്ക് തൊടുത്തുവിട്ട വിവാദം. സി.പി.എം ജനസംഘത്തെ പിന്തുണച്ചുവെന്നത് പുതുതലമുറക്ക് വിശ്വസിക്കാൻ പ്രയാസമാണ്. പലപ്പോഴും ഉത്തരവും ലഭിക്കാറില്ല.
അടിയന്തരാവസ്ഥക്കുശേഷം ഇന്ദിര വിരുദ്ധ തരംഗം രാജ്യത്ത് അലയടിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചശേഷം തെരഞ്ഞെടുപ്പിനെ നേരിടാൻ ജനസംഘം, ഭാരതീയ ലോക്ദൾ തുടങ്ങിയ പാർട്ടികൾ ലയിച്ച് ജനത പാർട്ടിക്ക് രൂപം നൽകി. തെരഞ്ഞെടുപ്പ് അടുക്കുകയും പ്രഖ്യാപനം വരുകയും ചെയ്തതോടെ ജനത പാർട്ടിക്ക് അംഗീകാരം ലഭിച്ചില്ല. ഈ പ്രതിസന്ധി മറികടക്കാൻ ഭാരതീയ ലോക്ദളിന്റെ കലപ്പയേന്തിയ കർഷകൻ ചിഹ്നമായി സ്വീകരിച്ചു. ചിഹ്നം വന്നപ്പോൾ പാർട്ടിയും കൂടെ പോന്നു. അതാണ് മാരാർക്ക് കലപ്പയേന്തിയ കർഷകനും ഭാരതീയ ലോക്ദളും ലഭിച്ചത്. തങ്ങൾ ആർ.എസ്.എസ് സ്ഥാനാർഥിയെ പിന്തുണച്ചില്ല എന്ന് സി.പി.എം പറയുന്നതിന്റെ സാരം അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.