കൊച്ചി: കാശ് പത്ത് പൊടിച്ചാലും പ്രചാരണം കൊഴുത്തില്ലേൽ ഒരു ഗുമ്മില്ല എന്നതാണ് സ്ഥാനാർഥികളുടെയും പാർട്ടികളുടെയും നിലപാട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണം എന്നത് കോടികൾ മറിയുന്ന വൻ വ്യവസായം കൂടിയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റർ, ബോർഡുകൾ, ഹോർഡിങുകൾ, എൽ.ഇ.ഡി വാൾ, മൈക്ക് സെറ്റ് തുടങ്ങിയ പ്രചാരണ സാമഗ്രികൾക്കായി ഇത്തവണ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ചെലവ് ചുരുങ്ങിയത് 300 കോടി വരുമെന്നാണ് ഏകദേശ കണക്ക്.
പോസ്റ്ററുകളുടെയും ബോർഡുകളുടെയും ഓർഡർ പൂർത്തീകരിക്കാൻ പ്രസ്സുകളെല്ലാം രാപകൽ പ്രവർത്തിക്കുകയാണ്. എൽ.ഇ.ഡി വാൾ ബുക്ക് ചെയ്താലും കിട്ടാനില്ലാത്ത അവസ്ഥ. സംസ്ഥാനത്തെ മുന്നൂറിലധകം മൾട്ടി കളർ പ്രസ്സുകളിലായാണ് സ്ഥാനാർഥികളുടെ ബഹുവർണ പോസ്റ്റർ തയാറാക്കുന്നത്. സ്വതന്ത്രരടക്കം ഒരു മണ്ഡലത്തിലെ സ്ഥാനാർഥികൾ ശരാശരി 50 ലക്ഷത്തോളം രൂപ പോസ്റ്ററിന് മാത്രം ചെലവിടുന്നു. നോട്ടീസുകളും ലഘുലേഖകളും കാർഡുകളും സ്ലിപ്പുകളും വേറെ. എല്ലാം കൂടിയാകുമ്പോൾ സംസ്ഥാനത്താകെ ഇതിനായി വേണ്ടിവരുന്ന തുക 100 കോടിയിലധികമാണ്.
പാർട്ടികൾക്ക് ആവശ്യമെങ്കിൽ അച്ചടിക്ക് പുറമെ പ്രസ്സുകൾ സ്വന്തമായി പോസ്റ്ററുകൾ രൂപകൽപന ചെയ്തും നൽകാറുണ്ടെന്ന് കേരള പ്രിന്‍റേഴ്സ് അസോസിയേഷൻ സംസ്ഥന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ പറഞ്ഞു. ബോർഡുകൾ തയാറാക്കാൻ പോളി എത്തിലീനും (പി.ഇ) തുണിയും മാത്രമേ ഉപയോഗിക്കാൻ സർക്കാർ അനുമതിയുള്ളൂ. ഒരു മണ്ഡലത്തിലേക്ക് ശരാശരി മൂന്ന് ലക്ഷം ചതുരശ്രയടി ബോർഡ് തയാറാക്കുന്നുണ്ടെന്ന് സൈൻ പ്രിന്‍റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സ്റ്റീഫൻ മാടവന പറയുന്നു. സംസ്ഥാനത്താകെ കുറഞ്ഞത് 125 കോടിയാണ് ഇങ്ങനെ ചെലവിടുന്നത്.
മുന്നണികളുടെ പ്രചാരണ മുദ്രാവാക്യങ്ങളുമായി പ്രധാന നഗരങ്ങളിൽ കൂറ്റൻ ഹോർഡിങുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഞ്ച് കോടിയിലധികമാണ് ഈ ഇനത്തിലെ ചെലവ്. എൽ.ഇ.ഡി വാൾ പ്രചാരണവുമായി വാഹനം ഒരു ദിവസം പര്യടനം നടത്തുന്നതിന് 15,000 മുതലാണ് വാടക. ഒരു സ്ഥാനാർഥിക്കായി ഏഴ് ദിവസം വരെ ഇങ്ങനെ പ്രചാരണം നടത്താറുണ്ടെന്നും ബുക്കിങ് പൂർണമായി സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന സുജിത്ത് പറഞ്ഞു. വോട്ടെടുപ്പിന് ഒരാഴ്ച മുമ്പാണ് മൈക്ക് അനൗൺസ്മെന്‍റ് സജീവമാകുക. ലൈറ്റ് ആന്‍റ് സൗണ്ട് മേഖലയിൽ അഞ്ച് കോടിയിലധികം രൂപയുടെ ബിസിനസ് നടക്കുമെന്നാണ് കണക്ക്. ഇതിനെല്ലാം പുറമെ വാഹന വാടക, ഇന്ധനം, റോഡ് ഷോ, റാലികൾ, പതാകകൾ, ചുവരെഴുത്ത് എന്നീ ഇനങ്ങളിലെല്ലാം നല്ലൊരു തുക വേറെയും ചെലവാകും.
ആശങ്കയായി യുദ്ധം
ഇറാനെതിരായ യുദ്ധം പ്രചാരണ സാമഗ്രികളുടെ വ്യവസായത്തെയും ബാധിച്ചിട്ടുണ്ട്. തുണിയിലും പോളി എത്തിലീനിലും അടിക്കുന്ന ക്ലിയർ കോട്ടിങിന്‍റെ പ്രധാന ഉൽപാദകർ സൗദിയിലെ അരാംകോ റിഫൈനറിയാണ്. ഇവിടെ ഡ്രോൺ ആക്രമണമുണ്ടായതോടെ ഉൽപാദനം നിർത്തിവെച്ചതിനാൽ വില ഉയർന്നു.
പോസ്റ്ററുകൾക്കുള്ള ആർട് പേപ്പർ പ്രധാനമായി എത്തുന്നത് ചൈനയടക്കം വിദേശ രാജ്യങ്ങളിൽ നിന്നാണ്. യുദ്ധം തുടർന്നാൽ ഇവയുടെ ലഭ്യതയെ ബാധിക്കുമെന്നും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.