കുമളി: പെരിയാർ കടുവ സങ്കേതത്തെ പക്ഷികൾ ഉപേക്ഷിച്ചു തുടങ്ങിയെന്ന ആശങ്കയോടെ നാലുദിനം നീണ്ട പക്ഷി സർവേ സമാപിച്ചു. 2002ൽ 320 ഇനം പക്ഷികൾ ഉണ്ടായിരുന്ന പെരിയാർ വനമേഖലയിൽ 2016 ആയപ്പോൾ 267 ഇനങ്ങളെ മാത്രമാണ് കണ്ടെത്താനായത്. പുതിയ സർവേ പ്രകാരം എണ്ണം വീണ്ടും കുറഞ്ഞ് 205ലെത്തി. രണ്ട് വർഷത്തിനിടെ മാത്രം 62 ഇനം പക്ഷികൾ പെരിയാറിനെ ഉപേക്ഷിച്ചു. 1930കളിൽ 351 ഇനം പക്ഷികളെ കണ്ടെത്തിയിരുന്നതാണ് ഇപ്പോൾ 205 ആമായി ചുരുങ്ങിയത്.
എന്നാൽ, പശ്ചിമഘട്ടങ്ങളിൽ മാത്രമുള്ളതും വംശനാശം നേരിടുന്നതുമായ വിവിധ പക്ഷി ഇനങ്ങളെ തുടർച്ചയായി പെരിയാർ വനമേഖലയിൽ കാണുന്നതും മലമുഴക്കി വേഴാമ്പലുകളുടെ എണ്ണത്തിലെ വർധനയും പെരിയാറിന് ആശ്വാസം പകരുന്നു. പെരിയാർ വനമേഖലയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ പമ്പ മുതൽ ഉയർന്ന പ്രദേശമായ വെള്ളിമല വരെയാണ് സർവേ നടന്നത്. 98 പക്ഷി നിരീക്ഷകർ, ഇ.ഡി.സി അംഗങ്ങൾ തുടങ്ങി ഇരുനൂറോളം പേർ സർവേയിൽ പങ്കെടുത്തു. കടുവ സങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാറിെൻറ നേതൃത്വത്തിൽ റേഞ്ച് ഓഫിസർമാരായ അനുരാജ്, വിനോദ്, സുരേഷ്, ഡോ. പേട്രിക് ഡേവിഡ് എന്നിവരാണ് സർവേക്ക് ഒരുക്കം നടത്തിയത്.
വന്യജീവി സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിലാണ് ഏറ്റവും കൂടുതൽ പക്ഷികളെ കണ്ടെത്തിയത്. ഇവിടെ മീനാർ ഭാഗത്ത് 84 ഇനം പക്ഷികളെ കണ്ടെത്തി. തമിഴ്നാട്ടിലെ നിരപ്പായ വെള്ളക്കെട്ട് പ്രദേശങ്ങളിൽ കാണുന്ന രണ്ടിനം പക്ഷികളെ ആദ്യമായി പെരിയാർ വനമേഖലയിൽ കണ്ടെത്തി. സ്മാൾ പ്രറ്റിൻകോൾ, ഗ്ലോസി ഐബിസ് എന്നിവയാണ് വെള്ളിമലയിലും തേക്കടിയിലുമായി കണ്ടെത്തിയത്. വനമേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നായ വെള്ളിമലയിൽ ഗ്ലോബി ഐബിസിനെ കണ്ടെത്തിയത് പക്ഷിനിരീക്ഷകരിലും കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.