കാവി ഭീകരർ ചുട്ടെരിച്ച ഗ്രഹാം സ്‌റ്റെയ്ന്‍സിന്‍റെയും മക്കളുടെയും ഓർമകൾ ജ്വലിപ്പിച്ചു നിർത്തണം -ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഉറങ്ങിക്കിടക്കവെ ജീവനോടെ ചുട്ടെരിക്കെപ്പെട്ട ആ അച്ഛന്‍റെയും നിഷ്കളങ്കരായ രണ്ട് പിഞ്ചോമനകളുടെയും ഓർമകൾക്ക് 22 വർഷം തികഞ്ഞിരിക്കുന്നു. ആസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്‍റെ മക്കളായ ഫിലിപ്പി(10)നെയും തിമോത്തി(6)യെയും സംഘപരിവാർ ബന്ധമുള്ള ബജ്റംഗ്ദൾ സംഘമാണ് തീവെച്ചു കൊന്നത്. ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്‍റെ വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ഇവരെ മതവർഗീയത തലക്കുപിടിച്ച സംഘം പച്ചക്ക് ചുട്ടെരിച്ചത്. 1999 ജനുവരി 23നായിരുന്നു ആ ക്രൂര സംഭവം.

മനുഷ്യ മനസാക്ഷിയെ ഒന്നാകെ പിടിച്ചുലച്ച ആ കൊടുംക്രൂരതയുടെ വാർഷികദിനത്തിൽ, കാവി ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ആ നിഷ്കളങ്കരായ മനുഷ്യരുടെ ഓർമകൾ പോലും സമരായുധമാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ അഭിപ്രായപ്പെടുന്നു. വെറുപ്പിന്‍റെ ആൾരൂപങ്ങളെ ഇളക്കിവിട്ട് ലാഭം കൊയ്യുന്ന സംഘപരിവാർ കുടിലതക്ക് മറുപടി നൽകേണ്ടത് സ്റ്റെയിൻസും മക്കളും ഉൾപ്പെടെ ഉള്ളവരുടെ ഓർമകളെ ജ്വലിപ്പിച്ചു കൊണ്ടാണെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ അേദ്ദഹം വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ രൂപം:

ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്‍റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ആസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്‍റെ പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നിട്ട് ഇന്നേക്ക് 22 വർഷം. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ക്രിസ്തു മതം പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തിയായിരുന്നു അവരെ ജീവനോടെ ചുട്ടെരിച്ചത്.

കാവി ഭീകരത വെറുപ്പിന്‍റെ തീഗോളത്തിൽ ഇല്ലാതെയാക്കിയത് സ്വന്തം രാജ്യത്തെക്കാളും ഇന്ത്യയെ സ്നേഹിച്ച, ഒറീസയിലെ നിർധനരായ കുഷ്ഠരോഗികൾക്കായി ജീവിതം മാറ്റിവെച്ച ഒരു മനുഷ്യസ്നേഹിയെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളെയുമായിരുന്നു. കൊലപാതകം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വധ്വാ കമ്മീഷൻ സ്റ്റെയ്ൻസ് ഒരു തരത്തിലുള്ള മത പരിവർത്തന പ്രക്രിയയിലും പങ്കാളിയായിരുന്നില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി.

എന്നിട്ടും വ്യാജ വാർത്തകൾ കൊണ്ടും അസത്യപ്രചാരണങ്ങൾ കൊണ്ടും വിളകൊയ്യുന്നവർ പിൻവാങ്ങിയില്ല. കൊലയെ ഒളിഞ്ഞും തെളിഞ്ഞും ന്യായീകരിച്ചവരിൽ ജനപ്രതിനിധികളുമുണ്ടായിരുന്നു. ബീഭത്സമായ കൊല കൊണ്ടും അരിശം തീരാതെ നിർലജ്ജമായ നുണകൾ കൊണ്ടും അപവാദ പ്രചാരണങ്ങൾ കൊണ്ടും ആ കുടുംബത്തെ വേട്ടയാടുന്നതിനും കൊലയ്ക്ക് ന്യായീകരണം ചമയ്ക്കുന്നതിനും ഇന്ത്യൻ പാർലിമെന്‍റ് പോലും സാക്ഷ്യം വഹിക്കുകയുണ്ടായി.

മനുഷ്യബലികൾ കൊണ്ട് ഉന്മത്തരായി അധികാരകസേരയിലേക്ക് നടന്നടുത്തവരുടെ ഇരകളായി എരിഞ്ഞുതീർന്ന അനേകരെ പിന്നെയും രാജ്യം കണ്ടു.
ഒരു വിഭാഗം മനുഷ്യരെ അപരരാക്കി വെറുപ്പിന്‍റെ ആൾരൂപങ്ങളെ ഇളക്കിവിട്ട് ലാഭം കൊയ്യുന്ന കുടിലതയ്ക്ക് മറുപടി നൽകേണ്ടത് സ്റ്റെയിൻസും മക്കളും ഉൾപ്പെടെ ഉള്ളവരുടെ ഓർമകളെ ജ്വലിപ്പിച്ചു കൊണ്ടാണ്. വിദ്വേഷത്തിന്‍റെയും ധ്രുവീകരണത്തിന്‍റെയും കാർഡുകൾ ഇറക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്ക് മുന്നിൽ സേവനത്തിന്‍റെയും സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പാഠങ്ങൾ കൊണ്ട് മനുഷ്യ മനസ്സിനെ കീഴടക്കിയവരുടെ പേരുകൾ ഉച്ചത്തിൽ വിളിച്ചു പറയാം. ഫാഷിസ്റ്റ് ഭീകരതയോടുള്ള സന്ധിയില്ലാസമരത്തിൽ ഓർമകളും ആയുധമാകട്ടെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.