ഗവർണറെ പൂട്ടാൻ ൈട്രബ്യൂണൽ; മന്ത്രിക്ക് വിപുല അധികാരം

തിരുവനന്തപുരം: ചാൻസലറായ ഗവർണറുടെ അധികാരങ്ങൾക്ക് മുകളിൽ മൂന്നംഗ ൈട്രബ്യൂണലിനെ പ്രതിഷ്ഠിക്കാൻ സർവകലാശാല നിയമപരിഷ്കാര കമീഷൻ ശിപാർശ. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഉയരുന്ന തർക്കങ്ങളിലും പരാതികളിലും തീർപ്പുകൽപ്പിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് എടുത്തുമാറ്റണമെന്ന് മുഖ്യമന്ത്രിയുടെ മുൻ നിയമോപദേഷ്ടാവും നിയമ സർവകലാശാല (നുവാൽസ്) മുൻ വി.സിയുമായ ഡോ.എൻ.കെ. ജയകുമാർ അധ്യക്ഷനായ കമീഷൻ റിപ്പോർട്ടിൽ പറയുന്നു.

സുപ്രീംകോടതി/ ഹൈകോടതി സിറ്റിങ്/ റിട്ട. ജഡ്ജിയായിരിക്കണം ട്രൈബ്യൂണൽ ചെയർമാൻ. വി.സിയായി നിയമിക്കാൻ യോഗ്യതയുള്ള അക്കാദമീഷ്യൻ, സീനിയർ അഭിഭാഷൻ എന്നിവർ അംഗങ്ങളുമായിരിക്കണം. സമീപകാലത്ത് ഗവർണർ തുറന്ന പോരിൽ ഏർപ്പെട്ട മുഴുവൻ വിഷയ മേഖലയിലും ചാൻസലറുടെ അധികാരങ്ങൾക്കുമേൽ സർക്കാറിന് മേൽക്കൈ നൽകുന്ന രീതിയിലാണ് റിപ്പോർട്ട്.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാതെ തന്നെ പുതിയ അധികാര കേന്ദ്രം സൃഷ്ടിച്ച് സർവകലാശാലകളിൽ സർക്കാറിന് പിടിമുറുക്കാൻ വാതിൽ തുറന്നിടുന്നതാണ് ശിപാർശ. ചാൻസലറുടെ അഭാവത്തിൽ മാത്രം അധികാരമുണ്ടായിരുന്ന പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുല അധികാരവും ശിപാർശ ചെയ്തിട്ടുണ്ട്. അക്കാദമിക, ഭരണപരമായ ഏതു വിവരവും വിളിച്ചുവരുത്താൻ മന്ത്രിക്ക് അധികാരമുണ്ടായിരിക്കും. മന്ത്രിയുടെ നിർദേശം സർവകലാശാലകൾ പാലിക്കണം.

പ്രധാനപ്പെട്ടതോ സർക്കാർ നയവുമായി ബന്ധപ്പെട്ടതോ ആയ ഏതുപ്രശ്നവും ചാൻസലറുടെയോ സർവകലാശാല അധികാരികളുടെയോ ശ്രദ്ധയിൽകൊണ്ടുവരാനും യുക്തമായ നടപടി ആവശ്യപ്പെടാനും മന്ത്രിക്ക് അധികാരമുണ്ടാകണം. വ്യാപക അഴിച്ചുപണി നിർദേശിക്കുന്നതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ പരിധിയിൽ വരുന്ന 10 സർവകലാശാലകളുടെയും നിലവിലുള്ള ആക്ടുകൾ പിൻവലിച്ച് പകരം പത്ത് പുതിയ ആക്ടുകൾ കൊണ്ടുവരാനും ശിപാർശയുണ്ട്. ഇവയുടെ കരട് സഹിതമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

സർവകലാശാല സമിതികളുടെ നടപടിക്രമം നിയമങ്ങൾക്കോ ചട്ടങ്ങൾക്കോ അനുസൃതമല്ലെങ്കിൽ റദ്ദ് ചെയ്യാനുള്ള ചാൻസലറുടെ അധികാരം ഗവർണറിൽ നിന്ന് ൈട്രബ്യൂണലിന് നൽകണം. ചട്ടങ്ങൾക്ക് ചാൻസലറിൽ നിന്ന് 60 ദിവസത്തിനുള്ളിൽ അംഗീകാരം ലഭിച്ചില്ലെങ്കിൽ അവ അംഗീകരിച്ചതായി കണക്കാക്കും. പുനഃപരിശോധിക്കാൻ ചാൻസലർ ആവശ്യപ്പെട്ടാൽ, സെനറ്റ് പരിശോധിച്ച് ഭേദഗതി വരുത്തിയാൽ പിന്നീട് ചാൻസലറുടെ അംഗീകാരം വേണ്ട. സർവകലാശാല ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനുള്ള അധികാരം സെനറ്റിന് നൽകണം. വി.സി, പി.വി.സി എന്നിവർക്കെതിരായ പെരുമാറ്റദൂഷ്യം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ പരാതികളിൽ അന്വേഷണം നടത്തേണ്ടത് ൈട്രബ്യൂണൽ ചെയർമാനായിരിക്കണമെന്നും ശിപാർശയിൽ പറയുന്നു.

വി.സി: നിയന്ത്രണം സർക്കാറിന്; പ്രായം 65

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനം പൂർണമായും നിയന്ത്രണത്തിൽ കൊണ്ടുവരുന്ന രീതിയിലാണ് കമീഷൻ ശിപാർശ. വി.സിയുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കി ഉയർത്താനും നിർദേശമുണ്ട്. നിയമനത്തിനുള്ള മൂന്നംഗ സെർച്ച് കം സെലക്ഷൻ കമ്മിറ്റിക്ക് ഐകകേണ്ഠ്യന പേര് നിർദേശിക്കാനായില്ലെങ്കിൽ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന പാനൽ, കമ്മിറ്റിയുടെ ഔദ്യോഗിക പാനലായി പരിഗണിക്കണം.

നേരേത്ത അംഗങ്ങൾ വെവ്വേറെ പേര് നിർദേശിച്ചാൽ ഇതിൽ നിന്ന് ആരെ വേണമെങ്കിലും ചാൻസലർക്ക് വി.സിയായി നിയമിക്കാമായിരുന്നു. സെർച്ച് കമ്മിറ്റിയിലെ ചാൻസലറുടെ പ്രതിനിധിയെ സർക്കാർ ശിപാർശ പ്രകാരമായിരിക്കണം നാമനിർദേശം ചെയ്യേണ്ടത്. ചാൻസലറുടെ പ്രതിനിധിയും സർവകലാശാല പ്രതിനിധിയും സർക്കാറിന് താൽപര്യമുള്ളയാളെ വി.സി സ്ഥാനത്തേക്ക് നിർദേശിച്ചാൽ യു.ജി.സി പ്രതിനിധി നിർദേശം അപ്രസക്തമാകും.

വി.സിയുടെ അഭാവത്തിൽ മൂന്ന് സീനിയർ പ്രഫസർമാരുടെ പാനലിൽ നിന്ന് സർവകലാശാല സിൻഡിക്കേറ്റിന് വി.സി ചുമതല നിർവഹിക്കാൻ ഒരാളെ തെരഞ്ഞെടുക്കാം. നിലവിൽ വി.സിയുടെ താൽക്കാലിക ചുമതല നൽകാനുള്ള അധികാരവും ഗവർണർക്കാണ്. അടിയന്തരഘട്ടത്തിൽ സർവകലാശാലയിലെ ഏത് സമിതിയുടെയും അധികാരം വി.സിക്ക് പ്രയോഗിക്കാം. സമിതിയും വി.സിയും തമ്മിൽ തർക്കം ഉയർന്നാൽ ൈട്രബ്യൂണലിന്‍റെ തീരുമാനം അന്തിമമായിരിക്കും.

Tags:    
News Summary - Tribunal to lock up governor; Minister has wide powers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.