മൂന്നിലൊന്നാര്? പ്രവചനങ്ങൾ തെറ്റിക്കുംവിധം ത്രികോണപോരിൽ വട്ടിയൂർക്കാവ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ആകാംക്ഷ നിറഞ്ഞ പോരാട്ടവേദികളിലൊന്നായി വീണ്ടും മാറിയിരിക്കുന്നു ഒരു കാലത്ത് യു.ഡി.എഫിന്റെ അജയ്യമായ ഉരുക്കുകോട്ടയും പിന്നീട് എൽ.ഡി.എഫിന്റെ ചെങ്കോട്ടയുമായിരുന്ന വട്ടിയൂർകാവ്. ഏതാനും തെരഞ്ഞെടുപ്പുകളായി ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിക്കുന്നതിനാലാണ് പ്രവചനങ്ങൾ തെറ്റിക്കുംവിധം ത്രികോണപോരിലേക്ക് വട്ടിയൂർക്കാവ് മാറിയത്.

ഹാട്രിക് ജയം പ്രതീക്ഷിച്ച് സിറ്റിങ് എം.എൽ.എ കൂടിയായ വി.കെ. പ്രശാന്തിനെ എൽ.ഡി.എഫ് കളത്തിലിറക്കിയപ്പോൾ മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ആകട്ടെ ഒരുകാലത്ത് കോൺഗ്രസിന്‍റെ തട്ടകമായിരുന്ന വട്ടിയൂർക്കാവിൽ കൂറ്റൻ ഭൂരിപക്ഷത്തിൽ വിജയിച്ച ചരിത്രമുള്ള മുരളീധരനെത്തന്നെയിറക്കി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ഗ്ലാമറുമായി മുൻ ഡി.ജി.പി ആർ. ശ്രീലേഖയാണ് എൻ.ഡി.എക്ക് വേണ്ടി മത്സരിക്കുന്നത്.

മേയറും എം.എൽ.എയുമായി 10 വര്‍ഷത്തിലധികമായ ബന്ധമാണ് വി.കെ. പ്രശാന്തിന് മണ്ഡലത്തിലുള്ളത്. പഴയ തിരുവനന്തപുരം നോര്‍ത്ത്, വട്ടിയൂര്‍ക്കാവ് എന്ന് പേരുമാറ്റിയശേഷം 2011ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പുമുതല്‍ തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ ആയിരുന്ന കെ. മുരളീധരന് മണ്ഡലത്തില്‍ പരിചയപ്പെടുത്തലുകള്‍ വേണ്ട.

1,63,063 വോട്ടര്‍മാരാണ് ഇത്തവണ വട്ടിയൂര്‍ക്കാവിലുള്ളത്. ഇതില്‍ 77,550 പുരുഷന്മാരും 85,510 സ്ത്രീകളുമാണ്. കഴിഞ്ഞ തവണ 2,08,543 വോട്ടാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇക്കുറി എസ്.ഐ.ആര്‍ കഴിഞ്ഞതോടെ മണ്ഡലത്തില്‍ 42,580 വോട്ടര്‍മാരുടെ കുറവുണ്ടായിട്ടുണ്ട്. ഈ വോട്ടുചോര്‍ച്ച ആരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മൂന്നു മുന്നണികള്‍ക്കുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശത്തിലും വട്ടിയൂര്‍കാവില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. തദ്ദേശതെരഞ്ഞെടുപ്പില്‍ 2,497 വോട്ടിന്റെ ഭൂരിപക്ഷം എൻ.ഡി.എക്ക് ലഭിച്ചിരുന്നു.

2011ല്‍ മണ്ഡലം രൂപവത്കരിക്കപ്പെട്ടതുമുതല്‍ കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റായിരുന്ന വട്ടിയൂര്‍കാവിൽ 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ഇടത്തേക്കുചാഞ്ഞത്. 2011 ല്‍ കെ. മുരളീധരന്‍ 16,167 വോട്ടുകള്‍ക്ക് എൽ.ഡി.എഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി. 2016 ലെ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ 7,622 വോട്ടുകള്‍ക്കാ ണ് ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ തോല്‍പിച്ചത്.

സി.പി.എം സ്ഥാനാര്‍ഥി ടി.എന്‍. സീമ മൂന്നാംസ്ഥാനത്തായി. എന്നാല്‍ 2019 ല്‍ കെ. മുരളീധരന്‍ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെതുടര്‍ന്നു ഉപതെരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിനെ വീഴ്ത്തി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2021ല്‍ കോണ്‍ഗ്രസിന്റെ വീണ എസ്.നായരെയും ഇപ്പോഴത്തെ മേയര്‍ വി.വി. രാജേഷിനെയും പരാജയപ്പെടുത്തിയാണ് പ്രശാന്ത് മണ്ഡലം നിലനിര്‍ത്തിയത്. 21,515 വോട്ടായിരുന്നു ഭൂരിപക്ഷം.

Tags:    
News Summary - Triangular Contest in Vattiyoorkavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.