തിരുവല്ല: ആഡംബര കാറിന്റെ ഡോറില്‍ ഇരുന്ന് അപകടകരമാം വിധം യാത്രചെയ്ത കേസില്‍ രണ്ട് പേര്‍ക്കെതിരെ നടപടി. ബംഗളൂരുവില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാർഥി പത്തനംതിട്ട കുമ്പഴ മടുക്കാ മൂട്ടില്‍ ജോഹന്‍ മാത്യു (20), വാഹനം ഓടിച്ച തിരുവല്ല മഞ്ഞാടി കുന്നത്ത് പറമ്പില്‍ വീട്ടില്‍ കെ. ജോഹന്‍ മാത്യു (19) എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരുടേയും ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ തിരുത്തല്‍ പരിശീലനത്തിനായി അയക്കും.
ചൊവ്വാഴ്ച രാവിലെ തിരുവല്ല വള്ളംകുളം ഭാഗത്ത് വച്ചാണ് ഓടുന്ന കാറിന്റെ പിന്നിലെ വലത് വശത്തെ ഡോറില്‍ പുറത്തേക്ക് ഇരുന്ന് ജോഹന്‍ മാത്യു യാത്ര ചെയ്തത്. അപകടകരമായി യാത്രചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ പത്തനംതിട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നു. തുടർന്നാണ് ഇവരെ പിടികൂടിയത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ബിനു എന്‍. കുഞ്ഞുമോന്‍, അനീഷ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ സ്വാതി ദേവ്, ഡ്രൈവര്‍ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.