ചീഫ് സെക്രട്ടറിക്കെതിരെ സെൻകുമാർ നിയമനടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: പൊലീസ് മേധാവിസ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്യുന്നതിനായി റിപ്പോർട്ടെഴുതിയ മുൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോക്കെതിരെ ഡി.ജി.പി ഡോ. ടി.പി. സെൻകുമാർ നിയമനടപടിക്കൊരുങ്ങുന്നു. തന്നെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനത്തി‍െൻറ അടിസ്ഥാനത്തിലാകും തുടർനടപടികൾ.

തനിക്കെതിരെ നളിനി നെറ്റോ തയാറാക്കിയ റിപ്പോർട്ട് വ്യാജമാണെന്ന നിലപാടിലാണ് സെൻകുമാർ. പുറ്റിങ്ങൽ, ജിഷ കേസുകളുമായി ബന്ധപ്പെട്ട് 2016 ഏപ്രിൽ 14ന് തയാറാക്കിയ റിപ്പോർട്ടിൽ തനിക്കെതിരായ പരാമർശങ്ങൾ ഇല്ലായിരുന്നെന്നും പിന്നീട് 12 പേജുകൾ എഴുതിച്ചേർക്കുകയും തിരുത്തലുകൾ നടത്തുകയുമായിരുന്നെന്നാണ് സെൻകുമാർ പറയുന്നത്.

ഇത് ഉന്നതങ്ങളിൽ നിന്നുള്ള നിർേദശാനുസരണം തയാറാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും റിപ്പോർട്ട് വ്യാജമാണെന്ന് കോടതി വിലയിരുത്തിയ സാഹചര്യത്തിൽ തനിക്കെതിരെ വ്യാജറിപ്പോർട്ടുണ്ടാക്കിയെന്ന വാദമാണ് സെൻകുമാർ ഉന്നയിക്കുന്നത്.ഇതി‍െൻറ അടിസ്ഥാനത്തിലാണ് അദ്ദേഹം നിയമനടപടിക്കൊരുങ്ങുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കുന്നതിൽ തീരുമാനം വൈകുമെന്നാണ് സൂചന. സുപ്രീംകോടതിവിധിയുടെ പകർപ്പ് ലഭ്യമാകുന്നമുറയ്ക്ക് മാത്രമേ പുതിയ നിയമനഉത്തരവിനുള്ള നടപടികൾ ആരംഭിക്കാനാകൂ. വിധിക്കെതിരെ അപ്പീൽ പോകാൻ സാധ്യതയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, പുനർനിയമനം വൈകിയാൽ സെൻകുമാർ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

അതേസമയം, ഡി.ജി.പി ഡോ. ജേക്കബ് തോമസി‍െൻറ അവധികാലാവധി അടുത്ത ഞായറാഴ്ച അവസാനിക്കും. ഇത് നീട്ടിയേക്കുമെന്നാണ് സൂചന. സെൻകുമാർകേസിലെ തുടർനടപടിയുൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചശേഷമാകും മടങ്ങിവരവ് അദ്ദേഹം തീരുമാനിക്കുക.

 

Tags:    
News Summary - tp senkumar against nalini netto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.