ടി.പി. വധക്കേസ് വിധി: സ്വാഗതം ചെയ്ത് കെ.കെ. രമ, ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ നിയമ പോരാട്ടം തുടരും

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചനക്കുപിന്നിൽ പ്രവർത്തിച്ചവരെ പൂർണമായും നിയമത്തിന്‍റെ പിടിയിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എ. പ്രതികളുടെ ശിക്ഷ ഉയർത്തിയ ഹൈകോടതി വിധിക്കുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.

ക്രൂരകൃത്യത്തിന് പിന്നിലെ മുഴുവൻ പ്രതികളും നിയമത്തിന് മുന്നിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വിധി പഠിച്ചശേഷം മേൽകോടതിയെ സമീപിക്കുന്നത് പരിഗണിക്കും. അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ ഒരാളെയും കൊല്ലരുതെന്ന സന്ദേശം നൽകുന്ന കോടതിവിധി സ്വാഗതാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേര് അറുക്കുന്ന വിധിയാണിതെന്ന് ​ആർ.എം.പി.​െഎ സംസ്ഥാന സെക്രട്ടറി എൻ. വേണു. ഭാവി കേരളത്തിനുവേണ്ടിയുള്ള രാഷ്ട്രീയ വിധിയാണിന്ന് വന്നിട്ടുള്ളത്. നിയമ പോരാട്ടം തുടരുമെന്നും വേണു പറഞ്ഞു.

ടി.പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; ആറുപേരുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി; 20 വർഷത്തേക്ക് പരോളില്ല

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല. ഒന്നു മുതൽ അഞ്ചു വരെ പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഹൈകോടതി ഉയർത്തി. ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നൽകിയ ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.

കേസില്‍ കുറ്റക്കാരാണെന്ന് പുതുതായി കണ്ടെത്തിയ സി.പി.എം പ്രദേശിക നേതാക്കളായ കെ.കെ. കൃഷ്ണന്‍, ജ്യോതിബാബു എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവോ, പരോളോ നല്‍കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവരുടെ നിലവിലെ ജീവപര്യന്തം ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമെന്നാണ് കോടതി നിരീക്ഷിച്ചത്. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം.

നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങഅങളും പ്രതികൾ കോടതിയിൽ പറഞ്ഞിരുന്നു.

Tags:    
News Summary - TP Death Case Verdict: Welcome to K.K. Rama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.