വഖഫ് ബോർഡിൽ അമുസ്‍ലിംകളെ ഉൾപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രം, ആ വഴിക്ക് കേരളവും നീങ്ങുന്നു -പിണറായി വിജയൻ

തിരുവനന്തപുരം: ​സംസ്ഥാന വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസിൽ ഹരജിക്കാരോട് ചേർന്ന് സർക്കാർ ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഹൈകോടതിയിൽ നിന്നുണ്ടായ ഇടക്കാല വിധി ഞെട്ടിപ്പിക്കുന്നതാണെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം ആകെ സ്തംഭിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2025 ലാണ് കേന്ദ്രസർക്കാർ അതേവരെയുണ്ടായിരുന്ന വഖഫ് നിയമം പൊളിച്ചെഴുതി ഭേദ​ഗതി ചെയ്തത്. ഇതിനെതിരെ ബിജെപി ഇതര സംസ്ഥാന സർക്കാറുകൾ അന്ന് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കേരളം, തമിഴ്നാട്, പശ്ചിമ ബം​ഗാള്‍ തുടങ്ങിയ സർക്കാരുകൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പുതിയ ഭേദ​ഗതി അനുസരിച്ച് അമുസ്‍ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണ്. ആ വഴിക്കാണ് ഇപ്പോൾ കേരള സർക്കാരും നീങ്ങുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു

‘സംഘപരിവാർ അജണ്ട അനുസരിച്ചുള്ളതായിരുന്നു ഭേദ​ഗതി. അതിന്റെ ഭാ​ഗമായി വഖഫ് ബോർഡിൽ അമുസ്‍ലിംകളെ തിരുകികയറ്റാനുള്ള നടപടികൾ ഉണ്ടായി. അതോടൊപ്പം പലതരത്തിലുള്ള മാറ്റങ്ങൾ ഭേദ​ഗതിയായി കൊണ്ടുവന്നു. അന്ന് കേന്ദ്രസർക്കാരിൻറെ ഇത്തരമൊരു ഇടപെടലിനെതിരെ കോൺഗ്രസും മുസ്‍ലിം ലീഗ് അടങ്ങുന്ന യുഡിഎഫും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഏതു കാര്യത്തിലാണോ ആശങ്ക പ്രകടിപ്പിച്ചത് ആ നിയമം അതിന്റെ വള്ളിപുള്ളി വ്യത്യാസമില്ലാതെ പൂർണമായി നടപ്പാക്കാനാണ് തങ്ങൾ തയ്യാറാകുന്നത് എന്നാണ് കേരള ഹൈകോടതിയിൽ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

രാജ്യത്ത് വ്യത്യസ്ത മതവിഭാഗങ്ങൾ, അവരുടെ വിശ്വാസങ്ങൾ, അവ സംബന്ധിച്ച സ്ഥാപനങ്ങൾ എല്ലാം അതത് മതവിഭാഗങ്ങളിൽപെട്ടവർ തന്നെയാണ് പൊതുവേ കൈകാര്യം ചെയ്തുപോകുന്നത്. ഇതാണ് മതനിരപേക്ഷതയുടെ ഭാഗമായി നമ്മുടെ രാജ്യം പൊതുവേ അംഗീകരിച്ചിട്ടുള്ളത്. അതനുസരിച്ചുള്ള നടപടികളാണ് ഇതേവരെ തുടർന്നുവരുന്നത്. ഇവിടെ വിവിധ മതവിഭാഗങ്ങളുടെ ഒട്ടേറെ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉണ്ട്. അവയുടെ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറ്റു മതസ്ഥർ കൈകടത്തുന്നത് സാധാരണഗതിയിൽ ശരിയായ രീതിയല്ല.

പൊതുവിൽ ഇതിന് യോജിക്കാത്ത, ഇതിനെതിരായ സമീപനമാണ് പുതിയ വഖഫ് ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചത്. രാജ്യത്തുള്ള വിവിധ മതവിഭാഗങ്ങളിൽ ഒന്നാണ് മുസ്‍ലിം. മുസ്‍ലിം വിഭാഗവുമായി ബന്ധപ്പെട്ടവരുടെ മാത്രം സംവിധാനമാണ് വഖഫ് ബോർഡ്. അതിൻറെ മാനേജ്മെന്റിൽ അമുസ്‍ലിംകളെ തിരികയറ്റാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയത്. അതാണ് നിയമഭേദഗതിയിലൂടെ ബി.ജെ.പി സർക്കാർ പ്രാവർത്തികമാക്കിയത്.

ഇന്ന് മുസ്‍ലിംകൾക്ക് എതിരെയാണ് വന്നതെങ്കിൽ നാളെ മറ്റുമതവിഭാഗങ്ങളുടെ കാര്യത്തിലും ഇതേ നയം സ്വീകരിക്കുമെന്ന് തന്നെയാണ് കാണേണ്ടത്. പൊതുവിൽ മതനിരപേക്ഷ സമീപനത്തിന് നിരക്കാത്തതും മതനിരപേക്ഷ വിരുദ്ധവുമായ നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെ 2024 ഒക്ടോബർ 14ന് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടന അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ആ പ്രമേയം ഐകക​ണ്ഠ്യേനയാണ് നിയമസഭ അംഗീകരിച്ചത്’ -പിണറായി പറഞ്ഞു.

Tags:    
News Summary - Only BJP-ruled states included non-Muslims in Waqf Board, Kerala also moving in that direction - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.