തൃക്കാക്കര: ആദ്യ മണിക്കൂറിൽ കനത്ത പോളിങ്

കൊച്ചി: തൃക്കാക്കര ​ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. മഴ മാറിനിന്ന ദിനത്തിൽ ആളുകൾ രാവിലെ തന്നെ ബൂത്തിലെത്തി. എല്ലാ ബൂത്തിലും നീണ്ട വരികൾ കാണാമായിരുന്നു. പോളിങ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 8.15 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലത്തിലെ 239 ബൂത്തുകളിൽ 238 എണ്ണത്തിലും കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങിയിരുന്നു. വോട്ടിങ് മെഷീൻ പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിക്കാനുള്ള മോക് പോൾ രാവിലെ കഴിഞ്ഞു. 

ഒരു ബൂത്തിൽ മാത്രമാണ് വോട്ടിങ് മെഷീൻ തകരാർ മൂലം പോളിങ് ​വൈകിയത്. 119ാം ബൂത്ത് ഇൻഫന്റ് ജീസസ് സ്കൂളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറിലായത്. തുടർന്ന് വോട്ടെടുപ്പ് വൈകി. മോക് പോളിങ് സമയത്തു തന്നെ ഇ.വി.എം തകരാറിലായിരുന്നു. ഉദ്യോഗസ്ഥർക്ക് പ്രശ്നപരിഹാരത്തിന് സാധിക്കാതായതോടെ ടെക്നീഷ്യൻമാർ സ്ഥലത്തെത്തി.

തകരാർ പരിഹരിച്ച് മോക് പോളിങ് നടക്കുന്നതിനിടെ വീണ്ടും മെഷീൻ തകരാറിലായി. തുടർന്ന് പുതിയ മെഷീൻ എത്തിച്ച് രാവിലെ എട്ടോടെ പോളിങ് ആരംഭിച്ചു.

ചില ബൂത്തുകളിൽ പോളിങ് സാവധാനമാണ് നടക്കുന്നതെന്നും 15 മിനുട്ട് കൂടുമ്പോൾ ഓരോരുത്തരെയാണ് വിളിക്കുന്നതെന്നും സമ്മതിദായകർ പരാതിപ്പെട്ടു. വെണ്ണലയിലെ 35 ാം ബൂത്തിലാണ് പോളിങ് സാവധാനം നടക്കുന്നത്. ആളുകൾ അസ്വാരസ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് രംഗത്തെത്തി.

വി.​ഐ.പി വോട്ട് പ്രതീക്ഷിക്കുന്നത് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വെണ്ണലയിലാണ്. മമ്മൂട്ടി അടക്കമുള്ളവരുടെ വോട്ട് വെണ്ണലയിലെ ബൂത്തിലാണ്. അഞ്ച് മാതൃകാ പോളിങ് ബൂത്തുകളാണ് തൃക്കാക്കരയിൽ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ പോളിങ് ബൂത്തുകളും ഹരിത ബൂത്തുകളാണ്.

1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധിയെഴുതുന്നത്. 3633 പേർ കന്നി വോട്ടർമാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ടർമാരിലുണ്ട്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമുണ്ട്.

75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്. കണയന്നൂർ താലൂക്കിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപറേഷനിലെ ഇടപ്പള്ളി, വൈറ്റില സോണുകളിലെ 22 ഡിവിഷനുകളും ചേർന്നതാണ് തൃക്കാക്കര നിയമസഭ മണ്ഡലം. 2011ൽ മണ്ഡല രൂപവത്കരണത്തിനു ശേഷം നാലാമത്തെ തെരഞ്ഞെടുപ്പാണ് തൃക്കാക്കര നേരിടുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ 73.76 ശതമാനമായിരുന്നു പോളിങ്. 2016ൽ 74.71, 2021ൽ 70.39 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.

Tags:    
News Summary - Thrikkakara: Heavy polling in the first hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.