തൃശ്ശൂർ: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ മൂന്നര വയസുകാരൻ മരിച്ചു. പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെയാണ് തൃശ്ശൂർ മുണ്ടൂർ സ്വദേശി കെവിൻ-ഫെൽജ ദമ്പതികളുടെ മകൻ ആരോൺ മരിച്ചത്.
ഇന്നലെ വൈകിട്ടാണ് റൂട്ട് കനാൽ ശസ്ത്രക്രിയക്കായി കുട്ടിയെ മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. രാവിലെ ശസ്ത്രക്രിയ നടത്തിയ ശേഷം എട്ടരയോടെ കുട്ടിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി. പതിനൊന്നരയോടെ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യനിലയിൽ പ്രശ്നമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ശസ്ത്രക്രിയക്ക് ശേഷം ഓക്സിജന്‍റെ അളവിൽ കുറവ് വന്നുവെന്നും ഹൃദയാഘാതം സംഭവിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുന്നംകുളം പൊലീസിന്‍റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.എം നിതീഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.