തോമസ് ഐസക് നാളെയും ഇ.ഡിക്കു മുന്നിൽ ഹാജരാവില്ല; ഹൈകോടതിയെ സമീപിച്ചു

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസിൽ മുൻ ധന മന്ത്രി തോമസ് ഐസക് വ്യാഴാഴ്ചയും ഇ.ഡിക്കു മുന്നിൽ ഹാജരാവില്ല. താൻ ചെയ്ത കുറ്റമെന്താണെന്ന് ഇ.ഡി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലമാണ് തോമസ് മറുപടി നൽകിയത്.

അതേസമയം ഇ.ഡിയുടെ സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് ഹൈകോടതിയെ സമീപിച്ചു. ഇ.ഡിയുടെ തുടർനടപടികൾ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.ഡി തനിക്കയച്ച രണ്ടു നോട്ടീസിലും ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇ.ഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ, ഇ.ഡി മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വവും ഐസക്കിന് നിർദേശം നൽകിയിരുന്നു. രേഖാമൂലം വിശദീകരണം നൽകാനാണ് നേതൃത്വം ഐസക്കിനോട് നിർദേശിച്ചത്. സി.പി.എമ്മിന് ലഭിച്ച നിയമോപദേശവും സമാനമായിരുന്നു. ഇതുപ്രകാരം ഐസക് തന്‍റെ മറുപടി ഇ-മെയിൽ വഴി നൽകിയത്. താൻ ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കണം, കിഫ്ബി രേഖകളുടെ ഉടമ സർക്കാറായതിനാൽ അതുസംബന്ധിച്ച് തനിക്ക് മറുപടി നൽകാൻ കഴിയില്ല. തന്‍റെ സമ്പാദ്യം സംബന്ധിച്ച വിവരം പൊതുസമൂഹത്തിനു മുന്നിലുണ്ടെന്നും വ്യക്തമാക്കിയാണ് മറുപടി.

സംസ്ഥാന വികസനത്തിന് ബജറ്റിന് പുറത്ത് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി വഴി പണം കണ്ടെത്തിയത്. ഇതിനു പൊതുസമൂഹത്തിന്‍റെ അംഗീകാരമുള്ളതായി സി.പി.എം വിലയിരുത്തുന്നു. വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിന്‍റെ ഭാഗമായാണ് ഈ അന്വേഷണത്തെ നേതൃത്വവും സർക്കാറും കാണുന്നത്. ഇതു മുൻനിർത്തി രാഷ്ട്രീയ പ്രചാരണം നടത്തുമ്പോൾ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാവേണ്ടതില്ലെന്നാണ് അഭിപ്രായം.

കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസക്കിനെതിരായ ആരോപണം. 

Tags:    
News Summary - Thomas Isaac will not appear before the ED tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.