തൊടുപുഴ: സമൂഹമാധ്യമത്തിലൂടെ ഒരു മുസ്‌ലിം മതവിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ കടുത്ത വർഗീയ-വിദ്വേഷ പരാമർശം നടത്തിയെന്ന ആരോപണത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. വിജേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നടവഴിയിലെ പൂക്കളം ഒരു സ്ത്രീ അബദ്ധത്തിൽ തട്ടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇയാൾ അങ്ങേയറ്റം വർഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
മറ്റേതോ പ്രദേശത്ത് നടന്ന പഴയ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും, മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് അധിക്ഷേപ പരാമർശങ്ങൾ നടത്തുകയുമാണ് ഇയാൾ ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവം വിവാദമായതിനെത്തുടർന്നും പ്രതിഷേധം ഉയർന്നതിനെത്തുടർന്നും ഇയാൾ ആദ്യത്തെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണവുമായി പുതിയ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
ക്രമസമാധാനപാലന ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഇത്തരത്തിൽ സമൂഹത്തിൽ സ്പർദ്ധയും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണം ഉണ്ടായതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വർഗീയ പരാമർശം നടത്തിയ എസ്ഐക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി നൽകി. പൊതുജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.