കണ്ണൂർ: ഒന്നരമാസം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ കിടന്ന മൃതദേഹം ഒടുവിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു. കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹമാണ് കുടുംബക്കാർ ഏറ്റെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.
ആയിക്കരയിലെ ഷെഡിൽ ജീവനൊടുക്കിയ നിലയിലാണ് ബാബുവിനെ കണ്ടെത്തിയത്. അവിടെ നിന്ന് മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ തേടി പത്രങ്ങളിലൊക്കെ പരസ്യം കൊടുത്തെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ മൃതദേഹം അടക്കം ചെയ്യാൻ ആശുപത്രി അധികൃതർ കണ്ണൂർ കോർപ്പറേഷന് കത്തയച്ചു. എന്നാൽ, കോർപറേഷനിൽ അത്തരം സൗകര്യം ഇല്ലാത്തതിനാൽ ദഹിപ്പിക്കാൻ തീരുമാനമെടുത്തു. പക്ഷേ തിരിച്ചറിയാത്ത മൃതദേഹമായതിനാൽ അത്തരം നടപടിയിലേക്ക് കടക്കാൻ സാധിച്ചില്ല.
അതിനിടയിലാണ് കണ്ണൂരിലുള്ള ബന്ധു തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറയിൽ എത്തി ബാബു ആണെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ കായംകുളത്താണ് വീട്. ബന്ധുക്കൾ ഇന്ന് ജില്ലാ ആശുപത്രിയിൽ എത്തി മൃതദേഹം ഏറ്റെടുത്തു. കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.