രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോഴും കേരളത്തിൽ മാറ്റമോ വികസനമോ തൊഴിലവസരങ്ങളോ കൊണ്ടുവരാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് അപകട രാഷ്ട്രീയത്തിന്റെ 100 ദിവസങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വിശ്വാസത്തിനെതിരെ നടക്കുന്ന അധിക്ഷേപകരമായ പരാമർശങ്ങളിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. സണ്ണി കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമ നടപടി സ്വീകരിക്കാതെ നിഷ്‌ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.
“മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് ? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ?” - രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ്, അധികാരത്തിലെത്തിയ ശേഷം ശബരിമലയെയും ഭഗവാൻ അയ്യപ്പനെയും മറന്നിരിക്കുകയാണ്. തങ്ങളിൽ വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് ഹിന്ദു വോട്ടർമാരെ അവർ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
‘പ്രീണനത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്ട്രീയം മാത്രമാണ് ഈ 100 ദിവസങ്ങളിൽ കണ്ടത്. സാധാരണ ജനങ്ങൾക്ക് ഗുണം ലഭിക്കുന്നതിന് പകരം ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തിനാണ് സർക്കാർ പ്രോത്സാഹനം നൽകുന്നത്. മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാക്കണം’ - അദ്ദേഹം പറഞ്ഞു.
ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാകില്ല. കേരളത്തിലെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയ സണ്ണി എം. കപിക്കാടിനെതിരെ സംസ്ഥാന സർക്കാർ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.