കൽപ്പറ്റ: വയനാട് ചൂരൽമല ദുരന്തബാധിതർക്കായുള്ള സർക്കാരിന്‍റെ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. കേരളത്തിലെ ജനങ്ങൾ ഒന്നിച്ചു നിന്നാണ് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് തയ്യാറാക്കിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഉച്ചക്ക് 12 മണിയോടെയാണ് താരം ടൗൺഷിപ്പിലെത്തിയത്. താമസക്കാരോട് കുശലാന്വേഷണം നടത്തുകയും നാട്ടുകാര്‍ മമ്മൂട്ടിക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.
കേരളത്തിന്റെ സാമൂഹികമൂലധനത്തിന്റെ ഏറ്റവുംവലിയ ഉദാഹരണമാണിതെന്ന് നടൻ പ്രതികരിച്ചു. ''അപൂർവമായി മാത്രമേ ഇങ്ങനെയുണ്ടാകൂ. ഒരു നാട്ടിലെ ജനങ്ങൾ എല്ലാരും ചേർന്ന് നിരാശ്രയരായ, ആപത്തുസംഭവിച്ച ആളുകൾക്ക് വേണ്ടി സംഭാവന ചെയ്തുണ്ടാക്കിയതാണിത്. ഇത് സംഭാവനചെയ്തുണ്ടാക്കിയത് ജനങ്ങളാണ്. കേരളത്തിലെ ജനങ്ങളിൽനിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്.
ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. സാമൂഹികമൂലധനം ആണ് ഈ കാണുന്നത്. മറ്റുളളവരോടുള്ള അനുതാപവും സഹതാപവും കേരളത്തിലാണ് ഏറ്റവും കൂടുതലുള്ളത്. കേരളത്തിലാണ് ഏറ്റവുംകൂടുതൽ സാമൂഹികമൂലധനമുള്ളത്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണിത്'' മമ്മൂട്ടി പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അരുൺ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.