തിരുവനന്തപുരം: ന്യൂഡൽഹിയിൽ പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥി യുവജനങ്ങളെ അടിച്ചമർത്തി കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തെ അമർച്ച ചെയ്യാമെന്ന് ബി.ജെ.പി വ്യാമോഹിക്കേണ്ടതില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. രാജ്യത്തെ വിദ്യാർഥി സമൂഹത്തെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് അലയടിച്ചു കൊണ്ടിരിക്കുന്നത്.
കെടുകാര്യസ്ഥത കാരണം നിരവധി വിദ്യാർഥികളുടെ ജീവൻ എടുക്കുന്ന സംവിധാനങ്ങളായി എൻ.ടി.എയും നീറ്റും മാറിയിരിക്കുകയാണ്. ബി.ജെ.പി ഭരണകൂടത്തിന് കീഴിൽ രാജ്യത്തെ വിദ്യാർഥി യുവജനങ്ങളുടെ ഭാവി തീർത്തും അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. പരീക്ഷ നടത്തിപ്പിലെ അട്ടിമറികൾ കാരണം ജീവൻ വെടിഞ്ഞ വിദ്യാർഥികളുടെ കുടുംബങ്ങളും രാജ്യത്തെ മുഴുവൻ വിദ്യാർഥി സമൂഹവും കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രഥാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ജനകീയ സമരത്തെ അഭിമുഖീകരിക്കാനോ വിദ്യാർഥി സമൂഹത്തിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ശ്രമിക്കുന്നതിനു പകരം സമരത്തെ ഭരണകൂടത്തിന്‍റെ മർദ്ദന മുറയിലൂടെ തകർക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം രാജ്യത്തിന് തന്നെ നാണക്കേടാണ്. പ്രക്ഷോഭങ്ങളെ അടിച്ചാമർത്താമെന്ന് സർക്കാർ കരുതേണ്ടെന്നും വരും നാളുകളിൽ പ്രക്ഷോഭം കൂടുതൽ വ്യാപിച്ച് ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.