ഇത് കേരളമാണ്, ഇവിടെ ബി.ജെ.പിക്ക് വേരുറപ്പിക്കാനാവില്ല- വി.എസ് അച്യുതാനന്ദൻ

തിരുവനന്തപുരം:ബി.ജെ.പി.യെ ഏറ്റവും നന്നായി വിലയിരുത്തുന്നത് കേരളമാവുമെന്നും ബി.ജെ.പിക്ക് ഇവിടെ വേരുറപ്പിക്കാനാവില്ലെന്നും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. ''ബി.ജെ.പി. കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബി.ജെ.പി.ക്ക് വേരുറപ്പിക്കാനാവില്ല.' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വി.എസ്അച്യുതാനന്ദൻ പറഞ്ഞു.

പിണറായി വിജയന്‍ എന്ന നേതാവിനെയും മുഖ്യമന്ത്രിയെയും എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് വി.എസ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്. '' ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതില്‍ കാര്യമില്ല. നേതാവില്ലാതെ മുന്നണിനേതൃത്വത്തിന് പൂര്‍ണതയില്ലല്ലോ. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഏതുരീതിയില്‍ നിര്‍വഹിക്കുന്നു എന്നതിലാണ് കാര്യം. ഭൂപരിഷ്‌കരണമായാലും വിദ്യാഭ്യാസ ബില്ലായാലും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണമായാലും അനധികൃത കൈയേറ്റമൊഴിപ്പിക്കലായാലും ദുരന്തങ്ങളെ നേരിടുന്ന കാര്യമായാലും ക്ഷേമനടപടികളായാലും ഒക്കെ അങ്ങനെതന്നെ. ഈ സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്താണ് എന്നകാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാവാനിടയില്ല.''

ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുമെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇടതുപക്ഷഭരണം നിലനില്‍ക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരപേക്ഷ മനസ്സുള്ളവരും ആഗ്രഹിക്കുന്നുണ്ട്. ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍നിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാവില്ല. എന്നാലും എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പണിയെടുക്കണം. ജനങ്ങളുടെ താൽപര്യമാണ് കമ്യൂണിസ്റ്റുകാരന്‍റെ താൽപര്യമെന്നും വി.എസ് അച്യുതാനന്ദൻ പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരുവനന്തപുരത്ത് വിശ്രമത്തിലാണ് വി.എസ് അച്യുതാനനന്ദൻ. 

Tags:    
News Summary - This is Kerala, the BJP cannot take root here - VS Achuthanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.