തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ടത് സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പ്രതിപക്ഷവും കുടുംബവും നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തിരുവല്ലത്തിനടുത്ത ജഡ്ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ് മരിച്ച സുരേഷടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് അധികം വൈകാതെ തന്നെ പ്രതിയായ സുരേഷ് ആശുപത്രിയില്‍ വെച്ച് മരിച്ചു. നെഞ്ച് വേദനയാണ് മരണകാരണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് മര്‍ദ്ദനമാണെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം സുരേഷിന്റെ ശരീരത്തില്‍ 12 ചതവുകളുള്ളതായും മരണത്തിനു കാരണമായ ഹൃദ്യോഗബാധയ്ക്ക് അത് ആക്കം കൂട്ടിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. താടിയെല്ലിനു താഴെ കഴുത്തിന്റെ വലതു വശത്ത്, കഴുത്തിനു മുൻപിൽ ഇടതുവശത്ത്, വലതു തുടയുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ വലതു തുടയിൽ, തോളിനു താഴെ ഇടതു കൈയ്യുടെ പിൻഭാഗത്ത്, കാൽമുട്ടിനു മുകളിൽ ഇടതു തുടയുടെ പിന്നിൽ, മുതുകിൽ മുകളിലും താഴെയും ഇടത്തും വലത്തുമായി ആറ് ഭാഗങ്ങളിൽ എന്നിങ്ങനെയാണു ചതവുള്ളത്. ചതവുകള്‍ എങ്ങനെ സംഭവിച്ചെന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ല.
പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്ജന്മാര് ദേശീയ മനുഷ്യാവകാശ കമീഷനു മുന്നില്‍ ഇക്കാര്യം വിശദമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവല്ലം സ്റ്റേഷനില്‍ സുരേഷിനെ ജീപ്പില്‍ കൊണ്ടുവന്ന് ഇറക്കുമ്പോള്‍ തന്നെ മൂന്ന് പൊലീസുകാര്‍ മര്‍ദിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേസ് ആദ്യം അന്വേഷിച്ചിരുന്നത് ജില്ല ക്രൈം ബ്രാഞ്ചായിരുന്നു. നിലവില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിച്ചു കൊണ്ടിരിക്കെയാണ് സി.ബി.ഐക്ക് കേസ് കൈമാറുന്നത്.
പൊലീസ് മർദനം തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ദമ്പതികളെ മർദിച്ച കേസിൽ തിരുവല്ലം പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ (40) ശരീരത്തിൽ ചതവുകളുണ്ടെന്നും അത് ഹൃദ്രോഗബാധക്ക് ആക്കംകൂട്ടിയിരിക്കാൻ സാധ്യതയുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചതവുകൾ എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടിലില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചിപ്പിച്ചത്. ഇതോടെ സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന ആക്ഷേപം ശക്തമാകുകയാണ്.
സുരേഷിന് കസ്റ്റഡിയിൽ മർദനമേറ്റിരുന്നില്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണത്തിൽ മൊഴി നൽകിയ കൂട്ടുപ്രതികൾ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ മർദനമേറ്റെന്ന മൊഴിയാണ് നൽകിയത്. ഇവരുടെ മൊഴിപ്പകർപ്പും പുറത്തുവന്നിട്ടുണ്ട്. പ്രതികൾക്കുമേൽ മൊഴിമാറ്റാൻ സമ്മർദമുണ്ടായെന്ന ആക്ഷേപവും ശക്തമാണ്.
ജയിലിൽ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പൊലീസ് ഉദ്യോഗസ്ഥർ ലാത്തി ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇത് പൊലീസിനെതിരായ ആക്ഷേപങ്ങൾക്ക് ശക്തിപകരുന്നതാണ്. സുരേഷ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽനിന്ന് നിലവിളി കേട്ടെന്ന് ഒപ്പം പിടിയിലായ വിനീതിന്റെ ഭാര്യ വിചിത്ര മാധ്യമങ്ങളോട് പറഞ്ഞു. എസ്.ഐയുടെ മുറിയിലേക്ക് കൊണ്ടുവരുമ്പോൾ സുരേഷ് അവശനായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും അവർ പറഞ്ഞു.
സുരേഷിന്റെ സഹോദരൻ സുഭാഷും സഹോദരന് മർദനമേറ്റെന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. സുരേഷിന്റെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നു. നെഞ്ചിന്റെ ഭാഗം ഇടിച്ച് കറുപ്പിച്ചിരുന്നു. പിൻഭാഗത്ത് മുഴകൾ പൊങ്ങിനിന്നു. ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അവശനായിരുന്നു. മരിക്കുന്നതിന് മുമ്പ് സുരേഷിനെ കണ്ടിരുന്നു. പൊലീസ് തന്നെ ആട്ടിയോടിച്ചെന്നും സുഭാഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.