കോഴിക്കോട്: കോഴിക്കോട് ജെ.ഡി.ടി സ്കൂളിൽ സ്‌ട്രോങ് റൂം അല്ല തുറന്നതെന്ന ഉദ്യോഗസ്ഥരുടെ അവകാശ വാദം തള്ളി ഗുരുതര ആരോപണങ്ങളുമായി പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ. തുറന്ന റൂമിന്റെ മുകളിൽ 'സ്‌ട്രോങ് റൂം' എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്നും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തന്നെ ഉദ്യോഗസ്ഥർ ഉള്ളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു. സ്ഥാനാർഥിയെന്ന നിലയിൽ അവിടെ പ്രവേശിക്കാൻ അവകാശമുണ്ടായിട്ടും, തടഞ്ഞത് ദുരൂഹമാണ്. മുൻകൂർ നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥർ മുറി തുറന്നതെന്നും ഫാത്തിമ തഹിലിയ പറഞ്ഞു. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം ആണ് രാവിലെ തുറന്നത്.
രാവിലെ എട്ടു മണിക്ക് ശേഷമാണ് മുറി തുറക്കുന്ന വിവരം ഏജന്റിനെ ഫോണിലൂടെ അറിയിക്കുന്നത്. കൃത്യമായ നോട്ടീസോ ഇ-മെയിലോ ഇല്ലാതെ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ മുറി തുറക്കുകയായിരുന്നു. പിന്നീട് നേതാക്കൾ എത്തിയ ശേഷമാണ് അവിടെ നടപടികൾ നിർത്തിവെച്ചത്.
രാവിലെ പതിനൊന്നരയോടെ സി.സി.ടി.വി നിരീക്ഷിക്കുന്ന യു.ഡി.എഫ് പ്രതിനിധികളാണ് മുറി തുറന്ന വിവരം ആദ്യം അറിയിച്ചത്. ബി.എസ്.എഫ് സുരക്ഷ വേണ്ട ഇന്നർ പെരിമീറ്ററിൽ മുൻകൂർ അറിയിപ്പില്ലാതെ ആളുകൾ കയറിയിറങ്ങുന്നത് അട്ടിമറി ശ്രമമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു. ഇന്നർ പെരിമീറ്റർ പൂർണമായും ബി.എസ്.എഫ് സുരക്ഷയിലാക്കണമെന്നും സ്പെയർ റൂം അടച്ചു ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ട് നേതാക്കൾ ജില്ലാ കലക്ടറെ കണ്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഏജന്റ് ഡയറി മറന്നുവെച്ചത് എടുക്കാൻ കയറിയതാണെന്ന മറ്റൊരു വിശദീകരണവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷം മാത്രം ഡയറിയുടെ കാര്യം ഓർമ വന്നുവെന്ന് പറയുന്നതിൽ വലിയ ദുരൂഹതയുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ.
അതേസമയം, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച സ്ട്രോങ് റൂം അല്ല തുറന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികൾ വെക്കുന്ന സീൽ ചെയ്യാത്ത മെറ്റീരിയൽ റൂം മാത്രമാണ് തുറന്നത്. എൻകോർ (ENCORE) സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനാണ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മുറി തുറന്നതെന്നാണ് റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.