ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്ന ഹരജി സുപ്രീംകോടതി 27ന് പരിഗണിക്കും

ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്സഭ ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഈ മാസം 27ന് പരിഗണിക്കും. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം അംഗീകരിച്ചാണ് അടുത്ത വെള്ളിയാഴ്ച വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചത്. ഫൈസലിനെതിരെ കവരത്തി കോടതി വിധിച്ച ശിക്ഷ റദ്ദാക്കാൻ സമർപ്പിച്ച ഹരജി ഉടൻ തീർപ്പാക്കാൻ കേരള ഹൈകോടതിക്ക് നിർദേശം നൽകണമെന്നും കപിൽ സിബൽ ബോധിപ്പിച്ചിരുന്നു.

തനിക്കെതിരായ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകുമെന്ന് ഫൈസൽ ഹരജിയിൽ ചൂണ്ടിക്കാട്ടി. മുൻ കേന്ദ്രമന്ത്രിയായ പരേതനായ കോൺഗ്രസ് നേതാവ് പി.എം. സഈദിന്റെ മരുമകൻ പടന്നയിൽ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു പരി​ക്കേൽപിച്ച കേസിൽ ഈ മാസം 11നാണ് ഫൈസലിനെ കവരത്തി ജില്ല സെഷൻസ് കോടതി 10 വർഷം കഠിനതടവിന് ശിക്ഷിച്ചത്. 13ന് ഫൈസലിനെ ലോക്സഭ സെക്രട്ടറി ജനറൽ അയോഗ്യനാക്കുകയും 18ന് കമീഷൻ ഉപതെര​ഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. 

Tags:    
News Summary - The Supreme Court will consider the plea to stop the Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.