മാന്നാർ: സർക്കാർ വകുപ്പുകളുടെ ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ച്,വെള്ളക്കെട്ട് കാണാനായി അപ്പർ കുട്ടനാടൻ പുഞ്ചപാടശേഖരത്തിൽ വള്ളത്തിൽ സഞ്ചരിക്കവേ വെള്ളത്തിൽ വീണ അഞ്ചംഗ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടി ശ്ശേരിനാലാം വാർഡിൽ വിഷവർശ്ശേരിക്കര വേഴത്താർ പാടശേഖരത്ത് ഇടശ്ശേരിത്തറക്കാവിൽ വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് സംഭവം. ഇരമത്തൂർ,പാവുക്കര, ചെന്നിത്തല സ്വദേശികളായ കിരൺ, സരിൻ സന്തോഷ്, അമ്പാടി, അശ്വിൻ, ഹേമന്ത് എന്നീ പ്ലസ്‌ടു വിദ്യാർത്ഥികൾ വെള്ളംനിറഞ്ഞ പാടശേഖരത്തിലൂടെ ചെറിയ വള്ളത്തിൽ സഞ്ചരിക്കുമ്പോൾ ശക്തമായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.
മീൻപിടിക്കാൻ വല ശരിയാക്കിക്കൊണ്ടിരുന്നവരും നാട്ടുകാരുമായ പാവുക്കര കല്ലാത്തറയിൽ അംബുജാക്ഷൻ, വിഷവർശ്ശേരിക്കര തോട്ടുനിലത്ത് വർഗീസ്, രാജേഷ് ഭവനത്തിൽ രാജേഷ്, മണപ്പുറത്ത് വികാസ് എന്നിവർ വളളത്തിലെത്തി വളരെ സാഹസികമായി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വികസനകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ശാലിനി രഘുനാഥ് വിവരം അറിയിച്ചതിനെത്തുടർന്ന് മാന്നാർ പൊലീസ് എസ്.ഐ ജോൺ തോമസ്, ജോസി തോമസ്, സിവിൽ പൊലീസ് ഓഫീസർ സിദ്ദീഖ് ഉൾ അക്ബർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം സെക്രട്ടറി കെ.പി ബിജു എന്നിവരെത്തി അഞ്ച് ജീവനുകൾ രക്ഷിക്കാൻ കാണിച്ച ധീരതയെ അഭിനന്ദിച്ചു. വിദ്യാർത്ഥികളെ പൊലീസ് രക്ഷിതാക്കളോടൊപ്പം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.