ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടൻ പുനരാരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. വിമാനപകടം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി വി. മുരളീധരൻ പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി സംഘത്തോടൊപ്പം കേന്ദ്ര വ്യോമയാന, റെയിൽ മന്ത്രിമാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്‍റെ റണ്‍വേ, ടെര്‍മിനല്‍ വികസനം എന്നിവക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഭൂമി ലഭ്യമാക്കിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനായി സര്‍ക്കാരുമായി കൂടിയാലോചന നടത്താൻ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘത്തെ ചുമതലപ്പെടുത്താൻ വ്യോമയാന മന്ത്രി നിര്‍ദേശം നല്‍കിയെന്നും വി. മുരളീധരൻ അറിയിച്ചു.
മലബാർ മേഖലയിലെ റെയില്‍, വ്യോമ ഗതാഗത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന വിഷയത്തിൽ വിവിധ കേന്ദ്രമന്ത്രിമാരിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ ലോകോത്തര നിലവാരമുള്ള സ്റ്റേഷനാക്കി ഉയര്‍ത്തുന്നതിനുള്ള പ്രവൃത്തി ഈ മാസം ആരംഭിക്കും. കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്നതോ ആവസാനിക്കുന്നതോ ആയ ട്രെയിനുകള്‍ക്ക് പിറ്റ്ലൈന്‍ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കും. വെസ്റ്റ് ഹില്‍ സ്റ്റേഷനില്‍ പിറ്റ്‌ലൈന്‍ സ്ഥാപിക്കുന്നതാണ് പരിഗണനയിലുള്ളത്. കോഴിക്കോട്-തൃശൂര്‍ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ആരംഭിക്കുന്നത് പരിഗണിക്കാമെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായും മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.