വിസ്‌ഡം പ്രബോധക സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യാഥിതിയായി സംസാരിക്കുന്നു
കൊണ്ടോട്ടി: ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിന്‍റെ എല്ലാ സന്ദർഭങ്ങളിലും പ്രവാചകാധ്യാപനങ്ങൾ മനുഷ്യർക്ക് മാതൃകയാണെന്ന് കൊണ്ടോട്ടിയിൽ നടന്ന വിസ്‌ഡം സംസ്ഥാന പ്രബോധക സംഗമം അഭിപ്രായപ്പെട്ടു. ആഘോഷവേളകളിൽ ഇസ്‌ലാമിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കണം. മത പ്രമാണങ്ങൾക്ക് വിധേയമായാണ് വിശ്വാസിയുടെ ആചാരങ്ങളും ആഘോഷങ്ങളും ചിട്ടപ്പെടുത്തേണ്ടത്.
ഇന്ത്യയിൽ വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നഷ്ടപ്പെടുന്നുവെന്ന അന്താരാഷ്ട്ര പഠന റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതാണ്. മതനിരപേക്ഷ മുഖംമൂടിയണിഞ്ഞ് സമാധാനപരമായ പ്രബോധന പ്രവർത്തനങ്ങൾക്കെതിരെ ശബ്‌ദിക്കുന്നവരെ സമുദായം കരുതിയിരിക്കണം. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ആഖ്യാനങ്ങൾ പടച്ച് വിടുന്നവരെ നിയന്ത്രിക്കാൻ അധികാരികൾ തയാറാകണം. ന്യൂനപക്ഷ വേട്ട, പൗരത്വം നിഷേധിക്കൽ, വോട്ടവകാശ നിഷേധം, കടുത്ത മതപരിവർത്തന നിരോധന നിയമങ്ങൾ പോലുള്ളവ നടപ്പാക്കി സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകളിൽ നിന്ന് ഭരണകൂടം പിന്മാറണം. സംഘപരിവാരങ്ങൾ മുന്നോട്ട് വെക്കുന്ന അജണ്ടകൾ നടപ്പാക്കാൻ ഇസ്‌ലാമിക പ്രബോധകർക്കെതിരെ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുവെന്നത് ആശങ്കാജനകമാണെന്നും ദ്വിദിന സംസ്ഥാന പ്രബോധക സംഗമം കൂട്ടിച്ചേർത്തു.
വിസ്‌ഡം പണ്ഡിതസഭയായ ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രബോധക സംഗമത്തിന്റെ സമാപന സമ്മേളനം ചെയർമാൻ സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഹംസ മദീനി അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യാഥിതിയായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ ഷമീർ മദീനി, അബൂബക്കർ സലഫി, ഹാരിസ് ബ്നു സലീം, അബ്ദുൽ മാലിക് സലഫി, വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ് ടി.കെ. നിഷാദ് സലഫി, ജനറൽ സെക്രട്ടറി ഡോ. വി.പി. ബഷീർ, വിസ്‌ഡം സ്റ്റുഡന്‍റ്സ് സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് ഷമീൽ, ജനറൽ സെക്രട്ടറി സഫ്‌വാൻ ബറാമി അൽ ഹികമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.