ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. പരിസ്ഥിതി വിഷയങ്ങളിൽ ആരും ഭ്രാന്തമായ നിലപാട് സ്വീകരിക്കരുതെന്നും എല്ലാം രാഷ്ട്രീയവത്കരിക്കുന്നത് വികസനത്തിന് തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി മണൽ വാരൽ നടക്കാത്തതിനാൽ നദികളുടെ ആഴം കുറയുന്നത് സംസ്ഥാനം നേരിടുന്ന വലിയൊരു പ്രശ്നമാണ്. നദികളിലെ മണൽ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കനത്ത മഴ പെയ്യുമ്പോൾ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്നും അദ്ദേഹം ചോദിച്ചു.
കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിത മഴയും വലിയ പ്രയാസമാണ് പലയിടങ്ങളിലും ഉണ്ടാക്കുന്നത്. കേരളത്തിലെ പ്രളയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, നദികളുടെ ആഴം കൂട്ടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസ്ഥാനത്തുനിന്നുള്ള എം.പിമാരുമായി സംസാരിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണെങ്കിൽ, കഴിഞ്ഞ പത്ത് വർഷത്തെ നദികളുടെ ആഴത്തിലുണ്ടായ വ്യത്യാസം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്നും എം.പിമാരോട് ആവശ്യപ്പെട്ടതായി ഉപരാഷ്ട്രപതി വ്യക്തമാക്കി.
ഇതോടൊപ്പം വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം മുന്നേറാൻ കേരളത്തിന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കേരളം' എന്ന പുതിയ പേര് ലഭിച്ചതിൽ എല്ലാ മലയാളികളെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഓഗസ്റ്റ് 12ന് രാജ്യസഭയിൽ ഇതിനായുള്ള ബിൽ പാസാക്കുമ്പോൾ താനായിരുന്നു സഭാധ്യക്ഷനെന്നും ചരിത്രപരമായ ഒരു തെറ്റ് തിരുത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അംഗങ്ങളുടെ മുഖത്ത് കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഒരുമയ്ക്കും സാമൂഹിക സമത്വത്തിനും അടിത്തറയിട്ട ആദിശങ്കരൻ, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ എന്നിവരുടെ സംഭാവനകളെയും ഉപരാഷ്ട്രപതി ചടങ്ങിൽ സ്മരിച്ചു. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.