പാലക്കാട്/തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള സി.പി.ഐ-സി.പി.എം തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. ചെങ്കൊടിയുടെ തണൽ ലഭിക്കാൻ കാത്തിരിക്കുന്ന യു.ഡി.എഫിന്റെ അവസ്ഥ ഇളകുന്ന ആടിന്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണെന്ന് ബാലൻ പരിഹസിച്ചു. എന്നാൽ എ.കെ. ബാലന്റെ പരാമർശം ആര് വിലവെക്കുന്നുവെന്നും യു.ഡി.എഫിന് നിലവിൽ 102 എം.എൽ.എമാരുടെ ബലമുണ്ടെന്നും ഇടതുപക്ഷം ഇനി നിലനിൽക്കുമോ എന്നാണ് അവർ പരിശോധിക്കേണ്ടതെന്നും കെ. മുരളീധരൻ തിരിച്ചടിച്ചു.
സി.പി.ഐയും സി.പി.എമ്മും സ്വതന്ത്ര നിലപാടുകളുള്ള രണ്ട് വ്യത്യസ്ത പാർട്ടികളാണെന്ന് എ.കെ. ബാലൻ ചൂണ്ടിക്കാട്ടി. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ സംസാരിച്ചത്. രാജ്യസഭാ സീറ്റ് വിഷയത്തിലും പി.എം ശ്രീ പദ്ധതിയിലും ഉയർന്ന അഭിപ്രായവ്യത്യാസങ്ങൾ പിണറായി വിജയനും ബിനോയ് വിശ്വവും ചർച്ച ചെയ്ത് പരിഹരിച്ചതുപോലെ ഇതും അവസാനിക്കും. ഇടതുമുന്നണിയുടെ തലച്ചോറും ഹൃദയവുമാണ് സി.പി.എമ്മും സി.പി.ഐയും. ഈ ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകും. അതേസമയം, പ്രതിസന്ധിയിലാവുമ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായം തേടിയ ചരിത്രമാണ് ലീഗിനുള്ളത്. വഖഫ് വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വി.ഡി. സതീശൻ സ്വീകരിച്ച നിലപാടുകളിൽ കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധമുണ്ടെന്നും ബാലൻ പറഞ്ഞു.
അതിനിടെ, ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കെ.ജി.എം.ഒ.എക്ക് എന്തെങ്കിലും എതിർപ്പോ പരാതിയോ ഉണ്ടെങ്കിൽ മാധ്യമങ്ങളിലൂടെ ദിവസേന പ്രസ്താവനയിറക്കാതെ നേരിട്ടെത്തി അറിയിക്കണം. ഒഴിവുകൾ ബോധ്യപ്പെടുത്തിയാൽ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ. ഇതിനോടകം 140 ഓളം ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും ഔദ്യോഗികമായി തടസ്സങ്ങളൊന്നും അറിയിച്ചിട്ടില്ലാത്തതിനാൽ പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.