പാലക്കാട്: സ്ത്രീവിരുദ്ധ പരാമർശങ്ങൾ സാക്ഷാൽ ദൈവം വന്ന് പറഞ്ഞാലും സി.പി.എം അംഗീകരിക്കില്ലെന്ന് മുതിർന്ന നേതാവ് എ.കെ. ബാലൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സംഘടനകൾക്കും അവരുടേതായ നയങ്ങളുണ്ട്. എന്നാൽ ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾ ആരു പറഞ്ഞാലും അംഗീകരിക്കാതിരിക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിൽ തർക്കമുണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളി. രണ്ട് പാർട്ടികൾക്കും അവരവരുടെ നയങ്ങൾ പറയാൻ അവകാശമുണ്ട്. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കിയത്. ബിനോയ് വിശ്വം സി.പി.ഐയുടെ അഭിപ്രായവും പറഞ്ഞു. രാജ്യസഭാ സീറ്റ് വിഭജനത്തിലും പി.എം ശ്രീ പദ്ധതിയിലുമുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതുപോലെ ഇതും അവസാനിക്കും. ഇടതുമുന്നണിയുടെ തലച്ചോറും ഹൃദയവുമാണ് സി.പി.എമ്മും സി.പി.ഐയും. ഈ ബന്ധം തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്കൊടിയുടെ തണൽ പറ്റി നിൽക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇളകുന്ന ആടിന്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കന്റെ അവസ്ഥയിലാണ് അവരിപ്പോൾ. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മുസ്‌ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായം തേടിയിട്ടുള്ളത് അവർക്ക് തന്നെ അറിയാവുന്ന കാര്യമാണ്. നിലവിൽ ലീഗിലെ മതേതര വിശ്വാസികൾ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. വഖഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെടുക്കുന്ന നിലപാടുകളോട് കോൺഗ്രസിൽ തന്നെ കടുത്ത വിയോജിപ്പുണ്ടെന്നും എ.കെ. ബാലൻ ചൂണ്ടിക്കാട്ടി.
അടുത്ത മാസം 13-ന് കോഴിക്കോട് വെച്ച് സി.പി.എമ്മിന്റെ പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. ഈ സമ്മേളനം കഴിയുന്നതോടെ സംഘടനാതലത്തിൽ പാർട്ടി സ്വർണക്കട്ടി പോലെ തിളങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.