തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില വർധിപ്പിച്ചേക്കും. 15 രൂപ മുതലുള്ള വർധനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. മദ്യക്കമ്പനികളുടെ തന്ത്രത്തിന്റെ ഫലമായാണ് വിലവർധന എന്നാണ് സൂചന. മദ്യത്തിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം വളരെ മുമ്പ് തന്നെ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ വഴങ്ങിയിരുന്നില്ല. ഇപ്പോൾ സ്പിരിറ്റിന്റെ ദൗർലഭ്യം ചൂണ്ടിക്കാട്ടിയാണ് വിലവർധന സമ്മർദം. വിലകുറഞ്ഞ മദ്യം ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റുകളിലും ലഭിക്കാത്ത സാഹചര്യമുണ്ട്. അതിനാൽ സർക്കാറും ഈ വിലവർധനക്ക് വഴങ്ങിയേക്കും. മദ്യവില വര്‍ധിപ്പിക്കുന്നതിനുമുമ്പ് കമ്പനികൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതാണെന്ന ആരോപണവും ശക്തമാണ്.
ബെവ്കോക്ക് മദ്യം നല്‍കുന്നത് ചില കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്പിരിറ്റിന്റെ വില വര്‍ധിച്ചതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 14 ശതമാനം ടേണ്‍ ഓവര്‍ ടാക്സ് നല്‍കിവരുന്നുണ്ട്. ഇത് ഒഴിവാക്കണമെന്ന് വര്‍ഷങ്ങളായി കമ്പനികള്‍ ആവശ്യപ്പെടുന്നു. അതിനു പുറമെ, എക്സൈസ് ഡ്യൂട്ടിയും ഇംപോര്‍ട്ട് ഡ്യൂട്ടിയുമുണ്ട്. ഇവ രണ്ടും മദ്യക്കമ്പനികളാണ് അടക്കുന്നത്. എന്നാല്‍, മൊത്ത വില്പനക്കാരെന്ന നിലയില്‍ ബെവ്കോയാണ് ഇവ അടയ്ക്കേണ്ടതെന്ന് കമ്പനികള്‍ വാദിക്കുന്നു.
ഉയര്‍ന്ന വിലക്ക് സ്പിരിറ്റ് വാങ്ങി മദ്യം നിര്‍മിക്കേണ്ട അവസ്ഥയുള്ളതിനാൽ വില വർധിപ്പിക്കാതെ മദ്യോൽപാദനം നടക്കില്ലെന്ന നിലപാടിലാണ് കമ്പനികള്‍. വിദേശ മദ്യലഭ്യത കുറഞ്ഞത് വ്യാജ മദ്യം ഒഴുകാൻ കാരണമായേക്കാമെന്ന മുന്നറിയിപ്പ് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് സാഹചര്യം നിലനിൽക്കുന്നതിനാൽ അതിനുശേഷമാകും തീരുമാനമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.