തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും സംസ്ഥാനത്തിന്റെ ഖജനാവ് സുരക്ഷിതമാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഖജനാവിൽ 'പൂച്ച പെറ്റുകിടക്കുന്നു' എന്ന രീതിയിൽ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ എല്ലാ പ്രധാന പണമിടപാടുകളെല്ലാം സർക്കാർ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണ്. രണ്ട് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട കാലങ്ങള്‍ ഉള്‍പ്പെട്ട സാമ്പത്തിക വര്‍ഷത്തിലാണ് ഇത്രയും മികച്ച ഒരു പദ്ധതി ചെലവ് നേടാൻ കഴിഞ്ഞത്. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 78.12 ശതമാനം കൊടുത്തുവെന്നും ബാലഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ അനുമതി കിട്ടിയാൽ അവസാന ഗഡു നൽകും. 31978 കോടിയാണ് ഈ വർഷത്തെ പദ്ധതി ചെലവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന പദ്ധതിയും തദ്ദേശ സ്ഥാപന പദ്ധതിയും ചേര്‍ത്ത് 31,922 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ലെ പ്രാഥമിക കണക്കുകള്‍ അനുസരിച്ചുള്ള പദ്ധതി ചെലവ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് പദ്ധതി വിഹിതം ചെലവാക്കുന്നതിൽ വർധനയുണ്ടായി. 2024-25ല്‍ സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് 85.66 ശതമാനമായിരുന്നു. 2023-24-ലാകട്ടെ 80.52 ശതമാനവും. 2025-26 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ കണക്കുകളുടെ പ്രാഥമിക വിലയിരുത്തലില്‍ 1.90 ലക്ഷം കോടി രൂപയോളമാണ് സര്‍ക്കാര്‍ ട്രഷറിയില്‍നിന്നും ചെലവഴിച്ചിട്ടുള്ളത്. മാര്‍ച്ച് മാസത്തിലെ മാത്രം ചെലവാകട്ടെ 21,000 കോടി രൂപയിലധികമാണ്.
അവസാന ദിവസത്തെ ചെലവിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ ചെലവ് 2025-26ലെ പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 1.92 ലക്ഷം കോടി രൂപയില്‍ എത്തും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ക്ഷേമപെന്‍ഷനുകള്‍ക്കുള്ള 2500 കോടിയോളം രൂപ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. ഒപ്പം, സ്പില്‍ഓവര്‍ ചെലവില്‍ ഉള്‍പ്പെടേണ്ട 2000 കോടി രൂപ കൂടി കണക്കിലെടുക്കുമ്പോള്‍ കഴിഞ്ഞ മാര്‍ച്ചിലെ ചെലവ് 25,500 കോടിയോളം രൂപയാകുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ മേഖലകള്‍ക്കും ആവശ്യമായത്ര പണം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന് കഴിഞ്ഞ വര്‍ഷം മാത്രം 13,684 കോടി രൂപ നല്‍കി. ഈ സര്‍ക്കാറിന്റെ അഞ്ചുവര്‍ഷക്കാലത്ത് ഇതുവരെ 51,534 കോടി രൂപ നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025 വരെയുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും മാര്‍ച്ച് മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം അനുവദിച്ച ഇനത്തിൽ 490 കോടി രൂപയാണ് അധികമായി വിനിയോഗിക്കുന്നത്. വീട്ടമ്മമാര്‍ക്ക് മാസം ആയിരം രൂപ എന്ന സ്ത്രീസുരക്ഷ പദ്ധതിയ്ക്ക് 323 കോടി രൂപ, കണക്ട് ടു വര്‍ക്ക് പദ്ധതിയില്‍ 15 കോടി രൂപ എന്നിങ്ങനെ ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ ശമ്പളപരിഷ്കരണത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നിരുന്നു. ഇതുകൊണ്ടുമാത്രം 30,000 കോടിയോളം രൂപയുടെ അധികബാധ്യതയാണ് സർക്കാറിന് ഒടുക്കേണ്ടിവന്നത്. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങളാണ് എന്നൊക്കെയാണ് ചിലർ പറയുന്നത്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയാണ് അഞ്ചാം വര്‍ഷ അവസാനവും നടന്നിട്ടുള്ള ചെലവുകളുടെ കണക്കുകളില്‍നിന്ന് നിങ്ങൾക്ക് മനസ്സിലാകുകയെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചത്. ഹിമാചൽ പ്രദേശിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചാണ് നൽകുന്നത്. തെലങ്കാനയിലാകട്ടെ പെൻഷൻ ആനുകൂല്യങ്ങൾ കൃത്യമായി നൽകാൻ കഴിയുന്നില്ല. അഞ്ച് ഗ്യാരന്റികൾ പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന സംസ്ഥാനങ്ങളുടെ അവസ്ഥയാണിതെന്നും മന്ത്രി വിമർശിച്ചു.
സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഗണ്യമായ വർധനയുണ്ടായെന്നും ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് 68,028 കോടി രൂപയായിരുന്ന വാർഷിക ചെലവ് ഇന്ന് വലിയ തോതിൽ ഉയർന്നത് വികസന പ്രവർത്തനങ്ങളുടെ വേഗതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡി.എ കുടിശ്ശിക മാത്രമാണ് നൽകാനുള്ളതെന്നും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍പോലും കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് പോകുമ്പോഴാണ് പൊതുചെലവ് ഉയര്‍ത്തിക്കൊണ്ട് കേരളം മറ്റൊരു മാതൃക സൃഷ്ടിക്കുന്നത്. എന്നാല്‍, ഈ മാതൃകയെ ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ തെലങ്കാനയെയും ഹിമാചല്‍ പ്രദേശിനെയുമൊക്കെ നോക്കണമെന്നാണ് മന്ത്രി ഉപദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.