വർക്കല: ഭിന്നശേഷിക്കാരിയായ ദലിത് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. അയിരൂർ താന്നിമൂട് വീട്ടിൽ സുനിൽകുമാർ (42) ആണ് പിടിയിലായത്. ഇയാളെ കർണാടകയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 32 കാരിയായ യുവതിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്തു എത്തിയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകി തിരികെ വീട്ടിൽ എത്തിയ യുവതിയുടെ സഹോദരിയാണ് അതിക്രമം കണ്ടത്. തുടർന്ന് ഇവർ ബഹളം വെക്കുകയും സുനിൽകുമാർ ഓടി രക്ഷപ്പെടുകയുമായിരുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് ഫെബ്രുവരി എട്ടിന് തന്നെ കേസെടുത്തിരുന്നു. കായലിൽ മണലൂറ്റ് ജോലിക്കാരനായ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതുകൊണ്ട് ടവർ ലൊക്കേഷൻ നോക്കി ഇയാളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
തുടർന്ന് അന്വേഷണം നടന്നുവരവെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡി. വൈ.എസ്.പി സി.ജെ. മാർട്ടിന്റെ നിർദ്ദേശാനുസരണം അയിരൂർ സി.ഐ സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സജിത്, പൊലീസുകാരായ ജയ് മുരുകൻ, സജീവ്,വരുൺ എന്നിവരടങ്ങുന്ന സംഘമാണ് കർണാടകയിലെ റാം ചൂഡ് എന്ന സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.