കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യമടക്കമുള്ള വിഷയങ്ങളിൽ സർക്കാറിന് ഇഷ്ടമുള്ള നയങ്ങളൊക്കെ കൊണ്ടുവരാമെന്നും സമസ്തക്കും ഇസ്‍ലാമിനും ഇക്കാര്യത്തിലുള്ള നയം എല്ലാവർക്കും അറിയാമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
‘മദ്യത്തെ പറ്റി സമസ്തയുടെ നിലപാട് നിങ്ങൾക്ക് അറിഞ്ഞു കൂടേ? മദ്യവും മയക്കുമരുന്നും ഒരു നിലക്കും പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നതാണ് സമസ്തയുടെ നിലപാട്. സമസ്തയുടെ മാത്രമല്ല മുസ്‍ലിംകളുടെയും ഇസ്‍ലാമിന്റെയും നിലപാട് ഇതാണ്. എന്നുവെച്ച്, സർക്കാർ നയത്തെ നമ്മൾ എതിർക്കുകയല്ല. അവർക്ക് ഇഷ്ടമുള്ള നയങ്ങളൊക്കെ കൊണ്ടുവരാം’ -ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
‘മദ്യത്തിനെ നമ്മൾ പ്രോത്സാഹിപ്പിക്കില്ല. നമ്മൾ മദ്യത്തിന് എതിരാണ്. എന്നുവെച്ച് മദ്യനയത്തിൽനിന്ന് പിന്മാറാൻ ഞങ്ങൾക്ക് പറയാൻ പറ്റില്ല. മുസ്‍ലിംകളെയോ മറ്റു മതങ്ങളെയോ നോക്കിയിട്ടല്ലല്ലോ സർക്കാർ ഭരിക്കുന്നത്. സർക്കാരിന് സർക്കാരിന്റെ നയങ്ങൾ ഉണ്ടാകും. അത് ചിലപ്പോൾ എതിർക്കപ്പെടണ്ടതായിരിക്കാം, മറ്റു ചിലത് അനുകൂലിക്കാം. അത്രയേ ഉള്ളൂ. ഇവിടെ മുമ്പും മദ്യം ഉണ്ടായിരുന്നല്ലോ. ഈ സർക്കാരല്ലല്ലോ ആദ്യമായി മദ്യം കൊണ്ടുവന്നത്’ - അദ്ദേഹം പറഞ്ഞു.
ഇന്നലെ മദ്യനികുതി ഇളവിലും പി.എം ശ്രീയിലും സർക്കാരിനെതിരെ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ രംഗത്തുവന്നിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സർക്കാർ നടപടിയിൽ നിന്ന് പിന്മാറണം. നികുതി കുറക്കുന്നത് കുരങ്ങിന് ഏണിവെച്ചുകൊടുക്കുന്നത് പോലെ മദ്യ വിൽപനക്കാർക്ക് സഹായമാകും. മദ്യനിരോധനത്തിലേക്ക് ആണ് പോകേണ്ടത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിർക്കുന്ന പിഎം ശ്രീ നടപ്പാക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.