തിരുവനന്തപുരം: പ്ലസ്‍വൺ മൂന്നാം അലോട്ട്മെന്റിനു ശേഷവും പാലക്കാടും മലപ്പുറത്തും കോഴിക്കോടും കാസർകോടും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നും പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്ലസ് വൺ അധിക സീറ്റും ബാച്ചും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
‘അധിക സീറ്റും ബാച്ചും വേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള മറുപടി. എല്ലാ അലോട്ട്മെന്റ് കഴിഞ്ഞാലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സീറ്റുകളുടെ കുറവുണ്ടാകും. അതിന് എന്താണ് പരിഹാരം എന്നത് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ ഞങ്ങൾ പ്രൊപ്പോസൽ വെച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ല. പരമാവധി അഡീഷണൽ ബാച്ചുകൾ നൽകാനാണ് ഉദ്ദേശിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സീറ്റുനില വർധിപ്പിച്ചില്ലെങ്കിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലകളിലായി 72,718 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം നിഷേധിക്കപ്പെടും. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്ത് സ്ഥിതി അതിരൂക്ഷമാണ് ഇത്തവണയും. മലപ്പുറത്ത് കാൽലക്ഷത്തോളം കുട്ടികളാണ് തുടർപഠനത്തിന് അവസരം ലഭിക്കാതെ പുറത്താവുക.
മലബാറിലെ ആറു ജില്ലകളിലായി പ്ലസ് വണിന് ആകെ 1,70,735 സീറ്റുകളാണുള്ളത്. അപേക്ഷകരുടെ എണ്ണമാകട്ടെ 2,43,453ഉം. ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി ഇതുവരെ 1,25,968 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. ഇനി ഈ ജില്ലകളിൽ ബാക്കിയുള്ളത് 44,767 സീറ്റുകൾ മാത്രമാണ്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിലാണ് സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. 82,753 കുട്ടികൾ അപേക്ഷ നൽകിയ മലപ്പുറത്ത് ആകെയുള്ളത് 57,855 സീറ്റുകൾ മാത്രമാണ്. ഫലത്തിൽ 24,898 വിദ്യാർഥികൾക്കാണ് ജില്ലയിൽ മാത്രം ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെടുക.
മാർജിനൽ ഇൻക്രീസ് എന്ന പേരിൽ നടപ്പാക്കുന്ന താൽക്കാലിക സീറ്റ് വർധനകൊണ്ടുമാത്രം മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ല. പ്ലസ് ടു ഇല്ലാത്ത ഹൈസ്കൂളുകൾ ഹയർസെക്കൻഡറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്യുകയും പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുകയുമാണ് ഇതിനുള്ള ഏക പോംവഴി.
ജില്ലകളിൽ മതിയായ കുട്ടികളില്ലാതെ കിടക്കുന്ന ബാച്ചുകൾ (2024ലെ കണക്കു പ്രകാരം ഏകദേശം 129) പരിശോധനക്ക് ശേഷം സീറ്റില്ലാത്ത മേഖലയിലേക്ക് ട്രാൻസ്ഫർ ചെയ്തുനൽകലാണ് ആദ്യ പരിഹാരം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒരു ബാച്ച് നിലനിർത്താൻ ആവശ്യമായ കുട്ടികളുടെ ചുരുങ്ങിയ എണ്ണം 25 ആണ്. അതിൽ കുറവ് കുട്ടികളാണെങ്കിൽ ആ ബാച്ച് മറ്റൊരിടത്തേക്ക് മാറ്റുന്നതിൽ ഒരു തടസ്സവുമില്ല.
താൽക്കാലിക ബാച്ചുകളിൽ മതിയായ കുട്ടികളുമായി മൂന്നുവർഷം പൂർത്തിയാകുന്നവ സ്ഥിരം ബാച്ചുകളാക്കിമാറ്റലാണ് മറ്റൊരു പോംവഴി. സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ ഇപ്പോഴും ഹയർ സെക്കൻഡറികളാക്കി ഉയർത്തപ്പെടാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി തുടങ്ങി ആവശ്യമായ ബാച്ചുകൾ അനുവദിക്കുക. ഇതിൽ സർക്കാർ സ്കൂളുകൾക്ക് മുൻഗണ നൽകുക.
നിലവിൽ രണ്ട് ബാച്ചുകളുമായി പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറികളിലേക്ക് പ്രവേശന സമയത്ത് ലഭിക്കുന്ന ഓപ്ഷനുകൾ വിലയിരുത്തി ആദ്യം താൽക്കാലികാടിസ്ഥാനത്തിലും തുടർച്ചായ മൂന്ന് വർഷം കുട്ടികളുണ്ടെങ്കിൽ സ്ഥിരം സ്വഭാവത്തിലും ബാച്ചുകൾ അനുവദിക്കുക. ഇതിലും സർക്കാർ സ്കൂളുകൾക്ക് മുൻഗണന നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.