ഗുരുവായൂർ: ‘കിഴക്കെനടയിലെ ഓലപ്പന്തലിൽ ക്ഷീണിതനായി കേളപ്പൻ കിടക്കുന്നു. കുറേപ്പേർ പന്തലിൽ നിലത്തിരിക്കുന്നുണ്ട്. എല്ലാം നിയന്ത്രിച്ച് നിർദേശങ്ങൾ നൽകി എ.കെ.ജി ഓടി നടക്കുന്നു’ -തൊണ്ണൂറ് വർഷം മുമ്പ് നടന്ന ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തെ സമരത്തിന്റെ നേർസാക്ഷിയായ പി. ചിത്രൻ നമ്പൂതിരിപ്പാട് ദേവസ്വം സംഘടിപ്പിച്ച വേദിയിൽ അനുസ്മരിച്ചതിങ്ങനെ.
സത്യഗ്രഹ നവതിയുമായി ബന്ധപ്പെട്ട് ദേവസ്വം സംഘടിപ്പിച്ച ചരിത്ര സെമിനാറിലാണ് അദ്ദേഹം ഓർമകൾ പങ്കുവെച്ചത്. തനിക്ക് 12 വയസ്സുള്ളപ്പോഴാണ് സത്യഗ്രഹം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. തപാലിൽ എത്തിയിരുന്ന പത്രത്തിലൂടെയാണ് സത്യഗ്രഹവാർത്തയറിഞ്ഞത്. നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും വീട്ടുകാർ വിടില്ല. എന്നാൽ, ക്ഷേത്ര ദർശനത്തിന് പോകാൻ അനുവാദം കിട്ടും.
ട്യൂഷനെടുത്തിരുന്ന ശങ്കരയ്യർ മാസ്റ്ററോടൊപ്പം ദർശനത്തിന് പോകാൻ അനുവാദം വാങ്ങി. ദർശനം കഴിഞ്ഞ് നേരെപ്പോയത് സമരപ്പന്തലിലേക്കായിരുന്നു. കേളപ്പനെയും എ.കെ.ജിയെയും നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും നമ്പൂതിരിപ്പാട് പറഞ്ഞു. മൂന്ന് മണിക്കൂറോളം സമരപ്പന്തലിലിരുന്നാണ് മടങ്ങിയതെന്നും അദ്ദേഹം ഓർത്തെടുത്തു. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളിൽ മുൻനിരയിലുള്ള ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്തവരിൽ അവശേഷിക്കുന്നവരിൽ അവസാന വ്യക്തിയായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.