താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്തവരുടെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും

മലപ്പുറം: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലെടുത്ത മന്‍സൂര്‍, ജാബിര്‍ എന്നീ രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. ലഹരി നിരോധന നിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. രണ്ടുപേരും ഇപ്പോള്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. അന്യായമായാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്നും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിപ്പിക്കണമന്നുമാണ് മന്‍സൂറും ജാബിറും ഹരജിയില്‍ ആവശ്യപ്പെടുന്നത്.

ജൂലൈ 31നാണ് ലഹരികേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച താനൂര്‍ പൊലീസ് സ്റ്റേഷനിൽ താമിർ മരിച്ചു. താമിറിന് ക്രൂരമായി മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിന്നീട് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാർക്ക് സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസന്വേഷിച്ചിരുന്നത്.

അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിര്‍ ജിഫ്രിയുടെ ബന്ധുക്കള്‍ ഹൈകോടതിയെ സമീപിക്കുകയും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസ് സർക്കാർ സി.ബി.ഐക്ക് വിട്ടത്. നിലവിൽ, ഒന്നാം ഘട്ട അന്വേഷണം സി.ബി.ഐ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് പൂര്‍ത്തിയാക്കിയത്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴി സി.ബി.ഐ സംഘം രേഖപ്പെടുത്തിയിരുന്നു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സി.ബി.ഐ സംഘം പരിശോധന നടത്തി.

കേസിലെ ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്‌.സി.പി.ഒ ജിനേഷ് (37), രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍ (35), മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു (35), നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ (38) എന്നിവർ ഇപ്പോഴും ഒളിവിലാണ്. കൊലപാതക കുറ്റം, അന്യായമായി തടവില്‍ വെക്കൽ, ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞുവെക്കൽ, മർദിച്ച് കുറ്റം സമ്മതിപ്പിക്കല്‍, ദേഹോപദ്രവം ഏൽപിക്കല്‍, ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്കേൽപിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതികളായ പൊലീസുകാർക്കെതിരെ ചുമത്തിയത്.

News Summary - The High Court will consider the bail plea of ​​those detained along with thamir jifri today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.