ഹൈക്കമാൻഡ് എന്നാൽ താരിഖ് അൻവർ മാത്രമല്ല; പുനഃസംഘടനയിൽ മതിയായ ചർച്ചയുണ്ടായില്ലെന്ന് എം.എം ഹസൻ
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ മതിയായ ചർച്ചയുണ്ടായില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കെ.പി.സി.സി പ്രസിഡന്റുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തിയില്ല. പാർട്ടിയിൽ പരസ്പരവിശ്വാസം നഷ്ടപ്പെട്ടു. ഐക്യം നഷ്ടപ്പെടാൻ കാരണക്കാരവരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല. ഐക്യം പുനഃസ്ഥാപിക്കാൻ ഹൈക്കമാൻഡിനെ കഴിയു. താരിഖ് അൻവർ മാത്രമല്ല ഹൈക്കമാൻഡ്. എന്നാൽ, അദ്ദേഹം ചർച്ചക്ക് വിളിച്ചാൽ പോകുമെന്നും ഹസൻ പറഞ്ഞു.
പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിലെ പോര് മുറുകിയ സാഹചര്യത്തിൽ ചർച്ചകൾക്കായി നാളെ കേരളത്തിലെത്തുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ബഹിഷ്കരിക്കാൻ എ, ഐ ഗ്രൂപ്പുകളുടെ തീരുമാനമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് താരിഖ് അൻവറെ ബഹിഷ്കരിക്കാൻ ഇരുഗ്രൂപ്പുകളും തീരുമാനിച്ചത്.
നാളെ എത്തുന്ന താരിഖ് അൻവർ മൂന്നു ദിവസം സംസ്ഥാനത്ത് തങ്ങും. കേരളത്തിലെ കോൺഗ്രസ് നേതൃനിരയിലെ പ്രമുഖരുമായി ജനറൽ സെക്രട്ടറി സംസാരിക്കും. ഗ്രൂപ് ഉള്ളതായി കരുതുന്നില്ലെന്നും ചില ബ്ലോക്ക് പുനഃസംഘടനയിൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് താരിഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്.
ഗ്രൂപ്പുകളിലൊന്നും താൻ വിശ്വസിക്കുന്നില്ല. കേരളത്തിലെ പ്രശ്നങ്ങൾ അവിടെത്തന്നെ ചർച്ച ചെയ്ത് പരിഹരിക്കും. ബന്ധപ്പെട്ട കമ്മിറ്റി എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ചിട്ടുണ്ട്. ചില ബ്ലോക്കുകളിലെ പ്രശ്നം കേരളയാത്രയിൽ പരിഹരിക്കാനാവുമെന്നും അൻവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.