ബാലഗോകുലത്തിന്‍റെ ശോഭായാത്രയിൽ പങ്കെടുത്ത് മുഹമ്മദ് ഷിയാസ്; അഭിനന്ദിച്ച് ആർ.വി. ബാബുവും കെ.പി. ശശികലയും
കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ മുഹമ്മദ് ഷിയാസ് പങ്കെടുത്തതിനെ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബുവും സംസ്ഥാന നേതാവ് കെ.പി. ശശികലയും അഭിനന്ദിച്ചു. കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫും കൊച്ചി മേയർ വി.കെ മിനിമോളും ഷിയാസിനൊപ്പം ശോഭായാത്രയിൽ പങ്കെടുത്തിരുന്നു.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും തങ്ങളുടെ അഭിനന്ദനം അറിയിച്ചത്. എം.എൽ.എയുടെ നടപടി മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ആർ.വി ബാബു കുറിച്ചപ്പോൾ, ജനപ്രതിനിധികൾ പിന്തുടരേണ്ട മാതൃകയാണിതെന്ന് കെ.പി ശശികലയും വ്യക്തമാക്കി.
സംഘപരിവാർ അനുകൂല സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസിന്റെ മുൻനിര നേതാവും ജനപ്രതിനിധിയുമായ വ്യക്തി പങ്കെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട കോൺഗ്രസ് നേതാക്കൾ ഇത്തരം പരിപാടികളിൽ ഭാഗമാകുന്നത് സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂല സാഹചര്യം ഒരുക്കാനാണെന്ന തരത്തിലുള്ള വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഇതിനോടകം ഉയർന്നു കഴിഞ്ഞു.
വിവാദം ശക്തമായിട്ടും സംഭവത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ശോഭായാത്രയിലെ പങ്കാളിത്തത്തെക്കുറിച്ചും ഹിന്ദു ഐക്യവേദി നേതാക്കളുടെ പ്രശംസയെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.