മൂലമറ്റം (ഇടുക്കി): ചൂട് കടുത്തതോടെ സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗവും കുതിക്കുന്നു. വേനൽച്ചൂടിൽനിന്ന് രക്ഷനേടാൻ എയർകണ്ടീഷണറുകളുടെയും ഫാനിന്‍റെയും ഉപയോഗം വർധിച്ചതാണ് ഉപഭോഗം ഉയരാൻ കാരണം. കഴിഞ്ഞമാസംവരെ ശരാശരി 74 ദശലക്ഷം യൂനിറ്റായിരുന്നു.
ചൊവ്വാഴ്ചത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 80.08 ദശലക്ഷം യൂനിറ്റാണ്. വരും ദിവസങ്ങളിൽ ഉപഭോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. 2022 ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂനിറ്റ് ഉപഭോഗമാണ് കെ.എസ്.ഇ.ബിയുടെ സർവകാല റെക്കോഡ്. ഈ വർഷം ഈ റെക്കോഡ് മറികടക്കുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ 10.80 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ചൊവ്വാഴ്ച ഉൽപാദിപ്പിച്ചത്. ശബരിഗിരിയിൽ 3.90, ഇടമലയാർ 1.32, കുറ്റ്യാടി 2.12, നേര്യമംഗലം 0.48, ലോവർ പെരിയാർ 0.766 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉൽപാദനം. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ എല്ലാം കൂടി 2489.41 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ശേഷിക്കുന്നുണ്ട്. ഇത് സംഭരണശേഷിയുടെ 60 ശതമാനമാണ്. ഉപഭോഗം വർധിച്ചതോടെ ആഭ്യന്തര ഉൽപാദനവും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്ന് തുടങ്ങി.സംസ്ഥാനത്തെ അണക്കെട്ടുകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കരുതൽ ജലം കുറവാണ്. കഴിഞ്ഞവർഷം ഇതേസമയം വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ എല്ലാം കൂടി 73 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം അവശേഷിച്ചിരുന്നു. ചൊവ്വാഴ്ച 80.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 23.41 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 56.66 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽ കടുക്കുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുകയും അതിൽ നിന്ന് രക്ഷനേടാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടിയും വരും.
സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിൽ ശേഷിക്കുന്നത് 2360.70 അടി ജലം. ഇത് മൊത്തം സംഭരണ ശേഷിയുടെ 55.58 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.