പുതിയ സി.എൻ.ജി ബസ് വാങ്ങൽ തീരുമാനം പ്രഖ്യാപിച്ച് ഉപേക്ഷിച്ചത്
തൃശൂർ: കിഫ്ബിയിൽനിന്നു 455 കോടി രൂപ വാങ്ങി കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിന് 700 സി.എൻ.ജി ബസുകൾ വാങ്ങാനുള്ള തീരുമാനം 2017ൽ പ്രഖ്യാപിച്ച് ഉപേക്ഷിച്ചത്. 2016-'17ലെ ബജറ്റ് പ്രസംഗത്തിൽ 1000 സി.എൻ.ജി ബസ് വാങ്ങാൻ 300 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് പ്രത്യേക ഉത്തരവ് പ്രകാരം ഭരണാനുമതിയും നൽകി.
എന്നാൽ സി.എൻ.ജി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് ഇത് പരിഷ്കരിച്ച് 900 ഡീസൽ ബസ് വാങ്ങാൻ സർക്കാർ അനുമതി നൽകി. പുതിയ ബസുകൾ വാങ്ങാനുള്ള തീരുമാനം അന്നുതന്നെ വിവാദമായി. ബസ് വാങ്ങൽ മന്ത്രിക്ക് കമീഷൻ അടിക്കാനാണെന്ന പ്രചാരണമുയർന്നു. ഇതോടെ തീരുമാനം വഴിയിൽ നിന്നു.
ബസ് വാങ്ങാനുള്ള നടപടി എന്തായി എന്ന ചോദ്യത്തിന് നിയമസഭയിൽ 2018 ജൂൺ ആറിന് നൽകിയ മന്ത്രിയുടെ മറുപടിയിൽ കെ.എസ്.ആർ.ടി.സിയുടെ ഡോക്കിലുള്ള ബസുകൾ നന്നാക്കി ഇറക്കിയ ശേഷമേ പുതിയ ബസുകൾ വാങ്ങുന്നുള്ളൂ എന്നായിരുന്നു മറുപടി. ആ അവസ്ഥ നിലനിൽക്കുമ്പോഴാണ് 700 സി.എൻ.ജി ബസുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
2017ന് ശേഷം ഈ വർഷമാണ് 116 പുതിയ ബസുകൾ വാങ്ങി കെ-സ്വിഫ്റ്റ് സര്‍വിസ് തുടങ്ങിയത്. അന്ന് പുതിയ ബസുകൾ വാങ്ങാൻ കിഫ്ബിയിൽനിന്നു വായ്പ എടുക്കാനുള്ള ചർച്ച സജീവമായിരുന്നു.
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരിൽനിന്നു തന്നെ എതിർപ്പും ഉയർന്നു. 324 കോടി രൂപ ഒമ്പത് വർഷത്തെ കാലാവധിയിൽ മൂന്ന് ശതമാനം പലിശക്ക് എടുക്കാനായിരുന്നു തീരുമാനം. ഇതാണ് ഇപ്പോൾ നാല് ശതമാനം പലിശക്ക് വായ്പയെടുക്കുന്നതിൽ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.