പാലക്കാട്: കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെ കുറ്റപ്പെടുത്തിയും പരിഹസിച്ചും കെ. മുരളീധരൻ. സർക്കാർ ആശുപത്രികളിൽ ഒരു ഓപറേഷന് ഒരു കത്രിക ഫ്രീ എന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിനെ മോർച്ചറിയിൽ ആക്കിയാൽ ഞങ്ങൾ എങ്ങനെ മിണ്ടാതെ ഇരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രി എന്നുവെച്ചാൽ മഹാറാണിയൊന്നുമല്ല. ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട് കാരണം ആശുപത്രികളെ കൊലക്കളമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം നടത്തുന്നു. എല്ലാ ദിവസവും എന്തെങ്കിലും സംഭവം നടക്കുന്നു. ഒരു ദിവസം ഒരു ഒറ്റപ്പെട്ട സംഭവമാണ് നടക്കുന്നത്. ആരോഗ്യമന്ത്രി അമ്പേ പരാജയമാണെന്നും മുരളീധരൻ പറഞ്ഞു. ഡോ. ലളിതാംബികയുടെ പരാമർശം എന്ത് ധിക്കാരമാണെന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട് മേനോൻപാറയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മദ്യ നിർമാണ പ്ലാൻ്റിന് മലബാർ ഡിസ്റ്റിലറീസ് എന്ന് പേരിട്ടതിനെ യും അദ്ദേഹം പരിഹസിച്ചു. മലബാർ ഡിസ്റ്റിലറി എന്നല്ല പിണറായി ഡിസ്റ്റിലറി എന്ന് പേരിടുന്നതാണ് നല്ലതെന്നും പേരിടാൻ തീരുമാനിച്ചത് ഉത്തരകേരളത്തെ അപമാനിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
ആളുകളെ കുടിപ്പിച്ച് ബോധം കെടുത്തുകയാണ് സർക്കാരിന്‍റെ നയം. സർക്കാരും ബാർ ഉടമകളുമായി കരാർ ഉണ്ടാക്കിയിരിക്കകയാണ്. 10 മുതൽ 12 വരെ കിട്ടുന്ന വരുമാനം സർക്കാരിനെ നൽകാം എന്നാണ് കരാർ. മദ്യം കഴിച്ച ശേഷം സർക്കാർ ആശുപത്രിയിൽ പോകാൻ പറ്റില്ല. കാരണം സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.