‘സി.പി.എം സ്ത്രീ എന്ന തന്‍റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല; പ്രകാശിന്‍റെ ഭാര്യ മാത്രമായി കണ്ടു’; തുറന്നുപറച്ചിലുമായി വൃന്ദ കാരാട്ട്

ന്യൂഡൽഹി: സി.പി.എമ്മിനെതിരെ തുറന്നുപറച്ചിലുമായി പൊളിറ്റ് ബ്യൂറോയിലെ ആദ്യ വനിത അംഗം വൃന്ദ കാരാട്ട്. സ്ത്രീ എന്ന തന്‍റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ ഭാര്യ മാത്രമായി പരിഗണിച്ചെന്ന് വൃന്ദ കാരാട്ട് വ്യക്തമാക്കുന്നു. സി.പി.എമ്മിലെ രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

'ആൻ എജ്യുക്കേഷൻ ഫോർ റീത്ത' എന്ന പേരിൽ ലെഫ്റ്റ്‌ വേർഡ് ബുക്സ് പുറത്തിറക്കുന്ന ഓർമകുറിപ്പുകൾ അടങ്ങിയ പുസ്തകത്തിലെ 'ബീയിങ് എ വുമൺ ഇൻ ദ പാർട്ടി' എന്ന തലക്കെട്ടിലെ കുറിപ്പിലാണ് വൃന്ദയുടെതായ വെളിപ്പെടുത്തൽ.

''1982നും 1985നും ഇടയിൽ പ്രകാശായിരുന്നു പാർട്ടി ഡൽഹി ഘടകം സെക്രട്ടറി. അക്കാലത്ത് ഞാൻ വിലയിരുത്തപ്പെടുന്നുവെന്നോ എന്‍റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ, പിന്നീട് അതായിരുന്നില്ല അനുഭവം.

ഡൽ‍ഹിക്ക് പുറത്ത് ദേശീയ തലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും ഞാൻ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു. എന്നാൽ, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻ സമയ പാർട്ടി പ്രവർത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്‍റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു.

ഇത് രാഷട്രീയ ഭിന്നതകളുടെ സമയത്ത്... അങ്ങനെ പല തവണ ഉണ്ടായി... രൂക്ഷമായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി. സഖാക്കളുമായുള്ള എന്‍റെ ബന്ധത്തെക്കുറിച്ച് കൂടുതൽ ബോധവതിയാവാൻ ഞാൻ നിർബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാൻ നേരിടേണ്ടിവന്നു.''

1975 മുതൽ 85 വരെയുള്ള വൃന്ദയുടെ ലണ്ടൻ ജീവിതം, അവിടെ എയർ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ സാരി ഉടുക്കാനായി നടത്തിയ സമരം, കൊൽക്കത്തയിലെ സി.പി.എം പ്രവർത്തനം, പ്രകാശ് കാരാട്ടുമായുള്ള പ്രണയവും വിവാഹവും, ഡൽഹിയിൽ ട്രേഡ് യൂണിയൻ രംഗത്തും സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും നടത്തിയ പോരാട്ടങ്ങൾ, ദുഃഖം നിറഞ്ഞ വേർപാടുകൾ എന്നിവയാണ് പുസ്തകത്തിൽ ഉൾപ്പെടുന്നത്.

Tags:    
News Summary - 'The CPM did not recognize her independent identity as a woman; seen only as Prakash's wife'; Brinda Karat with frankness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.