തിരുവനന്തപുരം: സി.പി.എമ്മിലും സർക്കാറിലും ഉരുത്തിരിഞ്ഞ പുതിയ വിവാദത്തിൽ മന്ത്രി റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എൽ.എമാർ കരാറുകാരെയും കൂട്ടി മന്ത്രിമാരെ കാണരുതെന്നത് പാർട്ടി നിലപാടാണ്. ഇക്കാര്യത്തിൽ സി.പി.എമ്മിൽ നേരത്തേമുതൽ വ്യത്യസ്ത അഭിപ്രായമില്ല. 1996ൽ താൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഒരു എം.എൽ.എ കരാറുകാരനെയും കൂട്ടി വന്നു. ഇത് നിങ്ങളുടെ ജോലിയിൽപെട്ടതല്ലെന്ന് അദ്ദേഹത്തോട് അന്നുതന്നെ പറഞ്ഞിരുന്നു. വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞയാഴ്ച നിയമസഭ സമ്മേളനത്തിനിടെയാണ് എം.എൽ.എമാർ കരാറുകാരെയും കൂട്ടിവരരുതെന്ന് റിയാസ് പറഞ്ഞത്. പിന്നീട് നടന്ന നിയമസഭ കക്ഷിയോഗത്തിൽ ഇതിനെതിരെ എ.എൻ. ഷംസീർ എം.എൽ.എ രംഗത്തുവന്നതായും വാർത്തകളുണ്ടായിരുന്നു. ചെറിയാൻ ഫിലിപ്പിെൻറ ഇടതുപക്ഷ സഹകരണ നിലപാടിൽ മാറ്റമുണ്ടോ എന്നറിയില്ല. ഒരു ഘട്ടത്തിൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോട് സഹകരിക്കാൻ തീരുമാനിച്ചയാളാണ്. മാന്യമായരീതിയിൽ സഹകരിപ്പിക്കാൻ തയാറായി. അദ്ദേഹത്തിെൻറ പ്രസ്താവന എന്തിെൻറ ഭാഗമാണെന്ന് ഇപ്പോൾ പറയാനാകില്ല. മറ്റെന്തെങ്കിലും നിലപാടുണ്ടോ എന്ന് അറിയില്ലെന്നും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ചെറിയാൻ ഫിലിപ്പ് നടത്തിയ വിമർശനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.