പാവറട്ടി (തൃശൂർ): അസമിൽ കുഴഞ്ഞുവീണ് മരിച്ച ബസ് ഡ്രൈവർ പാവറട്ടി സ്വദേശി കുളങ്ങരകത്ത് പുളിക്കൽ നജീബിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. കോവിഡ് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂർത്തീകരിച്ച് വെള്ളിയാഴ്ച രാത്രി പത്തോടെ വിമാന മാർഗം നെടുമ്പാശ്ശേരിയിലെത്തിച്ചു.
കൈതമുക്കിലെ വീട്ടിലേക്ക് കൊണ്ടുവന്ന് ശനിയാഴ്ച പുലർച്ച ഒരു മണിയോടെ പൈങ്കണ്ണിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. തൃശൂർ ജയ് ഗുരു ടൂറിസ്റ്റ് ബസ് ഡ്രൈവറായ നജീബ് 40 ദിവസം മുമ്പാണ് ഏജന്‍റ് മുഖേന പെരുമ്പാവൂരിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികളെ വോട്ട് ചെയ്യിക്കാനായി അസം - ബംഗാൾ അതിർത്തിയായ അലി പൂരിലേക്ക് പോയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തൊഴിലാളികൾ റമദാൻ കഴിഞ്ഞ് മടങ്ങുന്നുള്ളൂവെന്ന് അറിയിച്ചതോടെ അവിടെ തങ്ങുകയായിരുന്നു.
തുടർന്ന് ലോക്ഡൗൺ ആരംഭിച്ചതോടെ തിരിച്ച് പോരാനാവാതെ കുടുങ്ങി. നജീബ് ബുധനാഴ്ച താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ് ഓണേഴ്സ്, നോർക്ക, സർക്കാർ എന്നിവരുടെ ഇടപെടലിലാണ് മൃതദേഹം വിമാനമാർഗം നാട്ടിലെത്തിച്ചത്. ഏറെകാലം വിദേശത്തായിരുന്നു നജീബ്. കോവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്തി ബസ് ഡ്രൈവറായി ജോലിക്ക് കയറിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.