മോഡലുകളുടെ മരണം നടന്ന ആ രാത്രി 'നമ്പർ 18'ൽ നടന്നതിതാണ്
കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെത്താനായില്ലെങ്കിലും മുഖ്യപ്രതി സൈജു തങ്കച്ചൻ പിടിയിലായതോടെ അപകട രാത്രിയിൽ നടന്ന പ്രധാന സംഭവവികാസങ്ങൾ പൊലീസ് കണ്ടെത്തി.
ഒക്േടാബർ 31ന് വൈകീട്ട് 7.30ഓടെയാണ് മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളായ അഞ്ജന, അബ്ദുറഹ്മാൻ, ആഷിഖ് എന്നിവർ ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെത്തിയത്. തുടർന്ന് ഇവർ ഇവിടെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തു. ഈ സമയം അബ്ദുറഹ്മാൻ അവിടുത്തെ ബാറിൽനിന്ന് അമിതമായി മദ്യപിക്കുകയും ഹോട്ടലിലുണ്ടായിരുന്ന സൈജു തങ്കച്ചനെ പരിചയപ്പെടുകയും ചെയ്തു. രാത്രി 12ഓടെ ഹോട്ടലിൽനിന്ന് പോകാനിറങ്ങിയ അൻസി കബീറിനെയും സുഹൃത്തുക്കളെയും സൈജുവും ഹോട്ടലുടമ റോയി വയലാട്ടും ദുരുദ്ദേശ്യത്തോടെ സമീപിക്കുകയായിരുന്നു. സൈജു അബ്ദുറഹ്മാനോടും കൂടെയുള്ള സ്ത്രീസുഹൃത്തുക്കളോടും ഹോട്ടലിൽ മുറി തരപ്പെടുത്തി നൽകാമെന്നും രാത്രി പാർട്ടി നടത്തി മടങ്ങിയാൽ മതിയെന്നും ചൂഷണം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പറഞ്ഞു.
എന്നാൽ, ഇത് നിരസിച്ച് അബ്ദുറഹ്മാനും മറ്റുള്ളവരും തങ്ങളുടെ കെ.എൽ 43 കെ 2221 നമ്പർ ഫോർഡ് ഫിഗോ കാറിൽ കയറി പോവുകയായിരുന്നു. എന്നാൽ, ഈ സമയം തൊട്ടടുത്ത ജ്യൂസ് പാർലറിൽനിന്ന് ഇവരുടെ യാത്ര നിരീക്ഷിച്ച സൈജു ഫോർട്ട്കൊച്ചിയിൽനിന്ന് കാക്കനാേടക്ക് പോയ അബ്ദുറഹ്മാനെയും സുഹൃത്തുക്കളെയും തെൻറ ഔഡി കാറിൽ പിന്തുടരുകയായിരുന്നു. കുണ്ടന്നൂരിൽ ഇവരുടെ വാഹനത്തെ പിന്തുടർന്നെത്തിയ സൈജു സമാന ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും ഇത് നിരസിച്ചു. തുടർന്നും സൈജു പിന്തുടർന്നതോടെ വേഗത്തിൽ ഓടിച്ചുപോയ വാഹനം അപകടത്തിൽ പെടുകയായിരുന്നു. പൊലീസിെൻറ കൂടുതൽ അന്വേഷണത്തിൽ സൈജു നവംബർ ഏഴുമുതൽ ഒമ്പതുവരെ ഗോവയിൽ പങ്കെടുത്ത പാർട്ടിയുടെ വിഡിയോകൾ കണ്ടെടുത്തിട്ടുണ്ട്.
അപകടത്തിനിടയാക്കിയത് ചേസിങ്
മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ കേസിലെ മൂന്നാം പ്രതിയെ മൂന്ന് ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വിട്ടു. കാക്കനാട് താമസിക്കുന്ന കൊല്ലം നെടുമ്പന നല്ലില പണിപ്പുര വീട്ടിൽ സൈജു എം. തങ്കച്ചനെയാണ് (41) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രത്യേക അന്വേഷണസംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടത്. സൈജു വാഹനത്തെ പിന്തുടർന്നതിനാലാണ് അപകടം സംഭവിച്ചതെന്നും കൂടുതൽ അന്വേഷണത്തിന് വീണ്ടും കസ്റ്റഡി അനുവദിക്കണമെന്നുമുള്ള ആവശ്യം അനുവദിച്ചാണ് കോടതിയുടെ നടപടി. പ്രത്യേക അന്വേഷണസംഘം ഗുരുതര ആരോപണങ്ങളാണ് പ്രതിക്കെതിരെ കോടതിയിൽ ബോധിപ്പിച്ചത്.
മാള സ്വദേശി അബ്ദുറഹ്മാൻ സാധാരണ വേഗത്തിലാണ് കാർ ഓടിച്ചിരുന്നത്. എന്നാൽ, സൈജു പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് വേഗം കൂട്ടിയത്. കാറിലുണ്ടായിരുന്ന അൻസി കബീറിനെയും അഞ്ജനയെയും സൈജുവിെൻറ പിടിയിൽനിന്ന് രക്ഷിക്കാനായിരുന്നു ഇതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. സൈജു പിന്തുടർന്നില്ലായിരുന്നെങ്കിൽ കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരും ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. അതിനാൽ കേസിലെ പ്രധാന കുറ്റവാളിയാണ് സൈജു. കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലും ഇയാൾക്ക് പങ്കുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതി സ്ത്രീലമ്പടനും മയക്കുമരുന്നിന് അടിപ്പെട്ട ആളുമാണ്. രാത്രി പാർട്ടികളിൽ ഇയാൾ സ്ഥിരമായി എത്താറുണ്ട്. മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനുശേഷവും സൈജു രാത്രി പാർട്ടികളിൽ പങ്കെടുത്തു. റേവ് പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന കൊച്ചിയിലെ മയക്കുമരുന്ന് റാക്കറ്റുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, അപകടം നടന്ന ദിവസം അബ്ദുറഹ്മാൻ കൂടിയ അളവിൽ മദ്യപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സൈജുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ വാദിച്ചു. കാർ ചേസിങ് അവിടെ ഉണ്ടായിട്ടില്ല. ദേശീയപാതയിലാണ് സംഭവം നടന്നത്. നിരവധി കാറുകൾ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. എന്തെങ്കിലും കേസുണ്ടെങ്കിൽ, ആ സമയത്ത് ഈ പ്രദേശത്തുകൂടി കടന്നുപോയ എല്ലാ കാർ ഡ്രൈവർമാരെയും പ്രതികളായി ഹാജരാക്കണമെന്നും അദ്ദേഹം ബോധിപ്പിച്ചു.
എന്നാൽ, ഗുരുതര കുറ്റങ്ങളാണ് െപാലീസ് ചുമത്തിയിരിക്കുന്നതെന്ന് അറിയിച്ച മജിസ്ട്രേറ്റ് കസ്റ്റഡി അനുവദിക്കുകയായിരുന്നു. അതിനിടെ, സൈജുവിനെതിരെ പാലാരിവട്ടം പൊലീസ് വഞ്ചനക്കുറ്റത്തിന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.