'ശക്തി കുറഞ്ഞ ഓലപ്പടക്കമായിരുന്നു, അതും വളരെ ദൂരത്ത്'; ആനകൾക്ക് സമീപം പടക്കം പൊട്ടിച്ചില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് കൈമാറുമെന്ന് ഫോറസ്റ്റ് കൺസർവേറ്റർ പറഞ്ഞു. ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അതേസമയം, പടക്കം പൊട്ടിച്ചതിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്ന് വാദം ക്ഷേത്രം ഭാരവാഹികൾ തള്ളി. ആനകൾക്ക് സമീപമല്ല, ഏറെ മാറിയാണ് പടക്കം പൊട്ടിച്ചത്. അതും ശക്തി കുറഞ്ഞ ഒാല പടക്കമായിരുന്നു. ക്ഷേത്രമുറ്റത്ത് പടക്കം പൊട്ടിച്ചില്ല. മുക്കാൽ ഏക്കറോളം വരുന്ന ക്ഷേത്രകുളവും കഴിഞ്ഞുള്ള ഒഴിഞ്ഞ സ്ഥലത്താണ് പൊട്ടിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ഗോകുൽ എന്ന ആനയെ കുത്തിയ പീതാംബരൻ എന്ന ആനക്ക് ആക്രമണം സ്വഭാവം ഉണ്ടായിരുന്നതായി ഇപ്പോൾ കേൾക്കുന്നുവെന്നും ഭാരവാഹികൾ പറയുന്നു.

ഹൈകോടതി നിർദേശം പാലിച്ചാണ് ആന എഴുന്നള്ളിക്കാനുള്ള അനുമതി തേടിയത്. നാല് ആനക്കുള്ള അനുമതിയുണ്ട്. ആറ് ആനകൾ വരെ എഴുന്നള്ളിക്കാറുള്ളിടത്ത് രണ്ടു ആനകൾ മാത്രമാണുണ്ടായിരുന്നതെന്ന് ക്ഷേത്ര ഭാരാവാഹികൾ പറയുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ ആനയിടഞ്ഞ് മൂന്ന് പേർ മരിക്കാനിടവരുന്നത്.

ഉത്സവത്തിന്‍റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇട‌ഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.

കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്‍റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്‍റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേൽക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേൽക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്.


Tags:    
News Summary - Temple officials say the elephant was not frightened by the sound of firecrackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.