തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 15വരെ ഉയർന്ന താപനില കൂടാൻ സാധ്യതയുണ്ട്. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. നിലവിൽ പാലക്കാടും കണ്ണൂരും ആണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. യഥാക്രമം 40, 39 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ചൂട്.
വരും ദിവസങ്ങളിൽ ഈ താപനിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ചൂട് കൂടാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി. അന്തരീക്ഷത്തിലെ ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത ഇതിലും കൂടുതലായിരിക്കുമെന്നതിനാൽ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ അനുഭവപ്പെട്ടേക്കാം.
രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം. ചൂടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.