കോഴിക്കോട്: വാക്ചാതുര്യം കൊണ്ട് മാത്രം പത്രങ്ങളിൽ മികച്ച തലക്കെട്ടുകൾ സൃഷ്ടിക്കാനാവില്ലെന്ന് ദി ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ. സമഗ്രമായ ഉള്ളടക്കവും വ്യക്തമായ രാഷ്ട്രീയവും ഉൾക്കൊള്ളുന്ന വാർത്തയുടെ പിൻബലത്തിലാണ് മികച്ച തലക്കെട്ടുകൾ പിറവിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘മാധ്യമം’ ആസ്ഥാനത്ത് പത്രാധിപസമിതി അംഗങ്ങളുമായി സംവദിക്കുകയായിരുന്നു രാജഗോപാൽ.
തലക്കെട്ടുകളിൽ അഭിപ്രായം ചേർക്കുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ല. എല്ലാ സംഭവങ്ങളെയും വാർത്തകളായി മാത്രം കാണാനാവില്ല. ചില നേരങ്ങളിലെങ്കിലും അഭിപ്രായം ചേർക്കേണ്ടിവരും. മികച്ച തലക്കെട്ടുകളിലൂടെ വായനക്കാരിൽ വലിയൊരു വിഭാഗത്തെ സ്പർശിക്കാനാവുന്നുണ്ടെന്നാണ് പ്രതികരണങ്ങളിൽനിന്ന് മനസ്സിലാകുന്നത്. അക്ഷരങ്ങളെ വെറുക്കുന്ന ഒരു ഭരണകൂടം നിലനിൽക്കുേമ്പാൾ ഏറ്റവും ശക്തമായ തലക്കെട്ടുകളിലൂടെ മാത്രമേ എതിർക്കാനാവൂ. സർക്കാറുകളെ പുകഴ്ത്തുന്ന വാർത്തകൾ കൊടുക്കില്ലെന്ന അജണ്ട പത്രത്തിനില്ല. നല്ലതു കണ്ടാൽ തീർച്ചയായും അത് പ്രസിദ്ധീകരിക്കാറുണ്ടെന്നും ചോദ്യത്തിന് മറുപടിയായി രാജഗോപാൽ പറഞ്ഞു.
മലയാള പത്രങ്ങൾ കൂടുതൽ വാർത്തകൾ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നുണ്ട്. അതിെൻറ ആവശ്യമില്ല. കുറച്ചുകൂടി സെലക്ടീവാകാനുള്ള ശ്രമമാണ് വേണ്ടത്. തലക്കെട്ടുകളിൽ വ്യത്യസ്തത പുലർത്താൻ മലയാള പത്രങ്ങൾ ശ്രമിക്കുന്നത് സ്വാഗതാർഹമാണ്. പത്രങ്ങളിൽ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണെന്നും തെറ്റു പറ്റിയാൽ പിറ്റേദിവസം തിരുത്താനും മാപ്പുചോദിക്കാനുമുള്ള ആർജവമാണ് കാണിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ മാധ്യമത്തിെൻറ ഉപഹാരം എഡിറ്റർ ഒ. അബ്ദുറഹ്മാൻ രാജഗോപാലിന് സമ്മാനിച്ചു. എക്സിക്യുട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.