കനത്ത മഴയും കടൽക്ഷോഭവും; പ്രളയ സാധ്യത മുന്നറിയിപ്പ്
പാലായിൽ കനത്ത നാശനഷ്ടം
പാലാ: പാലായുടെ വിവിധ മേഖലകളിൽ ഉണ്ടായ ശക്തമായ കാറ്റിൽ വൻ നാശം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കാറ്റ് പടിഞ്ഞാറ്റിൻകര, പാളയം മേഖലയിൽ വൻ നാശം സൃഷ്ടിച്ചു. നിരവധി വൻമരങ്ങൾ നിലംപൊത്തി. റബ്ബർ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരങ്ങൾ വീണ് നിരവധി വീടുകൾക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ വൻ നാശം വിതച്ചാണ് ചുഴലിക്കാറ്റ് കടന്നു പോയത്. വാഴ, തെങ്ങ്, ആഞ്ഞിലി, പ്ലാവ് ഉൾപ്പെടെയുള്ളവ പിഴുതെറിയപ്പെട്ടു. ഒട്ടേറെ വീടുകൾക്കു മുകളിൽ മരങ്ങൾ വീണു കിടക്കുകയാണ്.
വള്ളിച്ചിറയിൽ വൻ വൃക്ഷങ്ങൾ കടപുഴകി വീണു പാലാ- വൈക്കം റൂട്ടിൽ ഗതാഗതം നിലച്ചു. ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് ഉദ്യോസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ കാറ്റിൽ മേലമ്പാറ ഭാഗത്തും കനത്ത നാശം സംഭവിച്ചു. നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. വൃക്ഷങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം വിഛേദിച്ചിക്കപ്പെട്ടു. അഡ്വ രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള അനപ്പുര പൂർണമായും തകർന്നെങ്കിലും ബ്രഹ്മദത്തൻ എന്ന ആന പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.
മഴയും ചില സമയങ്ങളിൽ കാറ്റും തുടരുകയാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ വെള്ളപ്പൊക്ക ഭീഷണി ഇല്ല. എന്നാൽ കാലാവസ്ഥ ഈ നിലയിൽ തുടരുകയും മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്താൽ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നു.പാലാദുരിതബാധിതർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നടപടി ക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ചാലക്കുടി പുഴയിൽ ഓരുവെള്ള ഭീഷണി
ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ഓരുവെള്ള ഭീഷണി. ചാലക്കുടിപുഴയിൽ കണക്കൻകടവ് റെഗുലേറ്ററിന് താഴെ നിർമ്മിച്ച മണൽ ബണ്ട് ശനിയാഴ്ച വെളുപ്പിന് പൊട്ടിയതാണ് ആശങ്കയ്ക്ക് കാരണം.പുഴയുടെ ഇടതു കരയിലൂടെ കയറി തീരം കുറെ പുഴയെടുത്ത് പോയി.
താഴെ ചീന വലയും മത്സ്യ കൂടും തകർന്നു. റെഗുലേറ്ററിന്റെ ഷട്ടറുകൾ ശരിയല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ പുഴയിലേക്ക് ഉപ്പ് വെള്ളം കയറാൻ സാധ്യത ഏറെയാണ്. ഇത് പുഴയോരത്തെ കൃഷിയിടങ്ങളിലും മറ്റും ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും.
മഴക്കാലം തുടങ്ങാറായതിനാൽ ഇനി ബണ്ട് നേരെയാക്കൽ പ്രായോഗികമല്ല. ഉപ്പ് അധികം കയറാതിരിക്കാൻ പുഴയിൽ അടിയന്തിരമായി നീരൊഴുക്ക് ഉണ്ടാകണം. അതിനായി പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് നീരൊഴുക്ക് ഉറപ്പ് വരുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
തെങ്ങ് കടപുഴകി വീണ് വീട് തകർന്നു
പീച്ചി (തൃശൂർ): വിലങ്ങന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വിലങ്ങന്നൂർ പായ്ക്കണ്ടം ചാമക്കണ്ടത്തിൽ സജുവിെൻറ വീടിെൻറ ഒരു ഭാഗമാണ് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഉണ്ടായ കാറ്റിൽ തകർന്നത്. ഓട് മേഞ്ഞിരുന്ന രണ്ട് കിടപ്പുമുറികൾ പൂർണ്ണമായും തകർന്നു. മുറിക്കകത്തുണ്ടായിരുന്ന വീട്ടുപകരണങ്ങളും നശിച്ചു. രാത്രി മുഴുവൻ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാൽ സജുവും ഭാര്യ റിൻസി, മക്കളായ ആഷിൻ, ആഷ്ലി എന്നിവരും കിടന്നിരുന്നില്ല. എല്ലാവരും ഒന്നിച്ച് മറ്റൊരു മുറിയിൽ ആയിരുന്നതുകൊണ്ട് വലിയ ഒരു ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ വാർഡ് മെമ്പർ അജിത മോഹൻദാസ്, ബാബു തോമസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വിലങ്ങന്നൂരിലെ ഐ.എൻ.ടി.യു.സി യൂണിയനിലെ തൊഴിലാളിയാണ് സജു .
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാസർകോട് താലൂക്കിൽ ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽ വെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ക്യാമ്പുകൾ തുറന്നിട്ടില്ല. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കരസേനയുടെ 35 അംഗ സംഘത്തെ ജില്ലയിൽ നിയോഗിച്ചിട്ടിട്ടുണ്ട്.
താലൂക്ക് തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ
കാസർകോട് - 04994 230021
മഞ്ചേശ്വരം 04998244044
ഹൊസ്ദുർഗ് 04672204042, 04672206222
വെള്ളരിക്കുണ്ട് 04672242320
വട്ടവടയിൽ കാറ്റിലും മഴയിലും വീടുകൾ തകർന്നു
വട്ടവടയിൽ കാറ്റിലും മഴയിലും വീടുകൾ തകർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.