പൊന്നാനി: പൊന്നാനിയിലെ കോവിഡ് വ്യാപന തോത് അറിയാൻ നത്തിയ രണ്ടാംഘട്ട ആൻറിജൻ പരിശോധനയിൽ സർവത്ര ആശയക്കുഴപ്പം. നാലു ദിവസങ്ങളിൽ നടന്ന ആക്ടീവ് കേസ് സെർച്ച് പരിശോധനയിൽ നിന്ന് കണ്ടെത്തിയവർക്കായാണ് പൊന്നാനിയിൽ രണ്ട് ദിവസങ്ങളിലായി പരിശോധന നടത്തിയത്. നാലു ദിവസങ്ങളിലായി പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയർമാർ നഗരസഭയിലെ എല്ലാ വീടുകളും കയറിയിറങ്ങിയാണ് വിവരം ശേഖരിച്ചത്. ലിസ്റ്റ് പ്രകാരം 1300 രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയും ചെയ്തു. ഇതിൽ നിന്ന് സൂക്ഷ്മപരിശോധന നടത്തിയാണ് ടെസ്റ്റിന് വിധേയമാക്കേണ്ട 700 പേരെ തിരഞ്ഞെടുത്തത്. ആരോഗ്യ ജീവനക്കാർ, ആശാ വർക്കർമാർ, സന്നദ്ധ സംഘാംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് 51 വാർഡുകളിലും സർവേ നടത്തിയത്. 700 പേർക്ക് പരിശോധന നടത്തുമെന്നായിരുന്നു അധികൃതർ അറിയിച്ചത്.
എന്നാൽ ബുധനാഴ്ച നടന്ന യോഗത്തിൽ 266 പേർക്ക് മാത്രം രണ്ട് കേന്ദ്രങ്ങളിലായി ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. വെള്ളിയാഴ്ച എത്ര പേർക്ക് ടെസ്റ്റ് നടത്തണമെന്ന കാര്യം വ്യാഴാഴ്ചയാണ് തീരുമാനിച്ചത്. ആദ്യ ദിനത്തിൽ 266 പേർ എത്തേണ്ടിടത്ത് പരിശോധനക്കെത്തിയത് 232 പേർ മാത്രമായിരുന്നു. വെള്ളിയാഴ്ച 103 പേരുടെ ടെസ്റ്റ് നടത്താനും തീരുമാനിച്ചു. എന്നാൽ ആദ്യദിനം എത്താത്തവരിൽ ചിലർ കൂടി പരിശോധനക്കെത്തിയതോടെ 118 പേരുടെ ടെസ്റ്റ് നടന്നു. ഇതോടെ രണ്ട് ദിവസങ്ങളിലായി 369 പേരെത്തേണ്ടിടത്ത് 350 പേരെ മാത്രം വിധേയമാക്കി ടെസ്റ്റ് അവസാനിപ്പിക്കുകയും ചെയ്തു. 350 പേരിൽ അഞ്ച് പേർക്ക് മാത്രമാണ് ആൻറിജൻ പോസിറ്റിവായത്.
നഗരസഭ പരിധിയിലെ എല്ലാ വീടുകളിലും സർവേ നടത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിരവധി വീടുകൾ ഒഴിവാക്കിയെന്നാണ് ആക്ഷേപം. മാത്രമല്ല, നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുള്ളവർക്ക് പോലും ഇതുവരെ ടെസ്റ്റ് നടത്താൻ അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചു കാണിക്കാനാണ് ടെസ്റ്റിൽ ആളുകളെ പങ്കെടുപ്പിക്കാതിരുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.